കെഎസ്ആർടിസിയിൽ പ്രിയദർശിനി സൗജന്യ യാത്രാ പദ്ധതി വന്നതോടെ വരുമാനത്തിൽ വൻ ഇടിവ് നേരിട്ടതിനെ തുടർന്ന് വയനാട് ജില്ലയിലെ സ്വകാര്യ ബസുകൾ സർവീസ് താൽക്കാലികമായി നിർത്തലാക്കാൻ ഒരുങ്ങുന്നു. ഇതിന്റെ ഭാഗമായി നൂറിലധികം ബസുകളാണ് ഇതിനകം മോട്ടർ വാഹന വകുപ്പിന് ജി ഫോം (നിശ്ചിത കാലയളവിൽ വാഹനം നിരത്തിലിറക്കില്ല എന്ന് മുൻകൂട്ടി അറിയിക്കുന്ന ഫോം) സമർപ്പിച്ചത്.
ജൂലൈ 1 മുതൽ ഈ ബസുകൾ നിരത്തിലിറങ്ങില്ല. കെഎസ്ആർടിസി സർവീസുകൾ കൂടുതലുള്ള ബത്തേരി–കൽപറ്റ, മാനന്തവാടി തുടങ്ങിയ പ്രധാന റൂട്ടുകളിലെ ബസുകളാണ് ജി ഫോം നൽകിയിട്ടുള്ളത്. സൗജന്യ യാത്ര കാരണം ദിവസേന 2,000 മുതൽ 5,000 രൂപ വരെ വരുമാന നഷ്ടം ഉണ്ടാകുന്നുണ്ടെന്നാണ് ബസുടമകളുടെ കണക്ക്. ജൂൺ 30-ഓടെ നിലവിലെ നികുതി കാലാവധി അവസാനിക്കുന്ന സാഹചര്യത്തിലാണ് ഉടമകളുടെ ഈ നീക്കം. ബസുകൾ കൂട്ടത്തോടെ ഓട്ടം നിർത്തുന്നത് ജില്ലയിലെ യാത്രാക്ലേശം രൂക്ഷമാക്കുമെന്ന ആശങ്ക ഉയർത്തുന്നുണ്ട്.





