ചോദ്യപേപ്പർ ചോർച്ചയും പരീക്ഷാ വിവാദങ്ങളും രാജ്യത്തെ പിടിച്ചുലച്ച പശ്ചാത്തലത്തിൽ കോച്ചിംഗ് സെന്ററുകളുടെ പപ്പടം പൊടിക്കുന്ന ലൈനിലുള്ള പരസ്യങ്ങൾക്കും അമിത ചൂഷണങ്ങൾക്കും ഒടുവിൽ പൂട്ടു വീഴാൻ പോവുകയാണ്. ജെഇഇ, നീറ്റ്, സിയുഇടി പരീക്ഷകളിൽ വലിയ പരിഷ്കാരങ്ങൾക്കൊപ്പം കോച്ചിങ് സെന്ററുകൾക്ക് കടുത്ത നിയന്ത്രണമേർപ്പെടുത്തുന്ന ഒരു ദേശീയ നിയമം തന്നെയാണ് കേന്ദ്ര സർക്കാർ ഇപ്പോൾ അണിയറയിൽ ഒരുക്കുന്നത്.
ഇനിമുതൽ “ഞങ്ങളുടെ അടുത്ത് പഠിച്ചാൽ ഒന്നാം റാങ്ക് ഉറപ്പ്” എന്ന് പറഞ്ഞ് ടോപ്പർമാരുടെ പടം വെച്ചുള്ള ബഹളമൊന്നും നടക്കില്ല. ഏത് അധ്യാപകരാണ് പഠിപ്പിക്കുന്നത്, അവരുടെ യോഗ്യത എന്താണ്, യഥാർത്ഥ വിജയശതമാനം എത്രയാണ് എന്നൊക്കെ കൃത്യമായി വെളിപ്പെടുത്തിയാൽ മാത്രമേ ഇനി സ്ഥാപനങ്ങൾക്ക് മുന്നോട്ട് പോകാൻ കഴിയൂ.
സ്കൂൾ കുട്ടികളെ രാപ്പകലില്ലാതെ ക്ലാസിലിരുത്തി പീഡിപ്പിക്കുന്ന രീതിക്കും ഇതോടെ അറുതിയാകും. സ്കൂൾ വിദ്യാർഥികൾക്ക് ദിവസേന രണ്ട് മുതൽ മൂന്ന് മണിക്കൂർ വരെ മാത്രമേ കോച്ചിങ് നൽകാവൂ എന്നും, കഠിനമായ എൻട്രൻസ് കോച്ചിങ് പന്ത്രണ്ടാം ക്ലാസിന് ശേഷം മാത്രമേ പാടുള്ളൂ എന്നുമുള്ള കർശന നിർദ്ദേശങ്ങളാണ് പുതിയ നിയമത്തിൽ വരുന്നത്.
വിദ്യാഭ്യാസ മന്ത്രാലയം നിയോഗിച്ച സമിതിയുടെ റിപ്പോർട്ട് പുറത്തുവരുന്നതോടെ ലക്ഷക്കണക്കിന് വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും വലിയൊരു മാനസിക സമ്മർദ്ദത്തിന് ഇത് പരിഹാരമാകുമെന്നാണ് കരുതപ്പെടുന്നത്. വിദ്യാഭ്യാസ മേഖലയിലെ ഈ ശുദ്ധീകരണ പ്രക്രിയ സ്വാഗതാർഹമാണ്. ഇതുപോലെ തുടർന്നും വിദ്യാഭ്യാസ മേഖലയിൽ നിലനിൽക്കുന്ന ചൂഷണങ്ങൾ ചോദ്യം ചെയ്യപ്പെടേണ്ടതായിരിക്കുന്നു.





