താരസംഘടനയായ ‘അമ്മ’യിലെ നാടകീയ നീക്കങ്ങൾക്കൊടുവിൽ അഡ്ഹോക് കമ്മിറ്റി കൺവീനർ സ്ഥാനം രാജിവെച്ച് നടൻ രമേഷ് പിഷാരടി. സംഘടനയുടെ ബൈലോ പ്രകാരം നിലവിൽ അഡ്ഹോക്ക് കമ്മിറ്റിക്ക് നിയമസാധ്യതയില്ലെന്ന നടി ശ്വേതാ മേനോന്റെ വാദം ശരിവച്ചതോടെയാണ് കൺവീനറായ രമേഷ് പിഷാരടിക്ക് കോടതി താൽക്കാലിക സ്റ്റേ ഏർപ്പെടുത്തിയത്.പിന്നാലെയാണ് പിഷാരടിയുടെ അപ്രതീക്ഷിത രാജി പ്രഖ്യാപനം. സംഘടനയെ കോടതി കയറ്റാൻ തനിക്ക് താല്പര്യമില്ലെന്നും കോടതിവിധിയെ മാനിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
നടി ശ്വേതാ മേനോനുമായി സംസാരിച്ച ഓഡിയോ ക്ലിപ്പ് പുറത്തുവന്നതിലുള്ള കടുത്ത വേദനയും പിഷാരടി പങ്കുവെച്ചു. “അത് ലീക്കായതല്ല, കൃത്യമായി പ്ലാൻ ചെയ്ത് റിലീസ് ചെയ്തതാണ്. ആ ഓഡിയോ ഒന്ന് പരിശോധിച്ചാൽ അത് പുറത്തുവിട്ടത് ആരാണെന്ന് വ്യക്തമാകും. എനിക്ക് വലിയ സൗഹൃദമുണ്ടായിരുന്ന ഒരാളിൽ നിന്നാണ് ഇതൊരുണ്ടായത്,” പിഷാരടി തുറന്നടിച്ചു. തനിക്ക് വേണമെങ്കിൽ കോടതിയിൽ നിയമപോരാട്ടം നടത്താമായിരുന്നെന്നും എന്നാൽ സംഘടനയുടെ നന്മ കരുതി സ്ഥാനത്ത് കടിച്ചുതൂങ്ങാൻ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിചേർത്തു. അതേസമയം, സംഘടനയിലെ തർക്കങ്ങൾ രൂക്ഷമായതോടെ ഒരു വിഭാഗം നടിമാർ നാളെ അടിയന്തിര വാർത്താസമ്മേളനം വിളിച്ചിട്ടുണ്ട്.





