റവന്യൂ ഭരണസംവിധാനം സമഗ്രമായി ഡിജിറ്റലാക്കാൻ 20 കോടി രൂപയുടെ ഭരണാനുമതി. ഭൂമി രേഖകൾ, സർട്ടിഫിക്കറ്റുകൾ, റവന്യൂ റിക്കവറി, ഭൂമി ഏറ്റെടുക്കൽ, കോടതി കേസുകൾ, ഓഫീസ് ഫയലുകൾ എന്നിവ ഡിജിറ്റൽ സംവിധാനത്തിലേക്ക് മാറ്റും. സേവനങ്ങൾ വേഗത്തിലും സുതാര്യമായും ലഭ്യമാക്കുകയാണ് ലക്ഷ്യം.
നിലവിലെ വിവിധ ഓൺലൈൻ സേവനങ്ങളെ ഏകീകൃത റവന്യൂ പോർട്ടലിന് കീഴിൽ കൊണ്ടുവരും. റെലിസ് 2.0, ഡിജിറ്റൽ റവന്യൂ കാർഡ്, ഓൺലൈൻ പേയ്മെന്റ്, ഏകീകൃത തണ്ടപ്പേർ സംവിധാനം തുടങ്ങിയവയും പദ്ധതിയുടെ ഭാഗമാകും. വിവര കൈമാറ്റത്തിനും സർട്ടിഫിക്കറ്റ് പരിശോധനയ്ക്കും എ.ഐ അധിഷ്ഠിത സേവനങ്ങൾക്കും തുടക്കമിടും.
പദ്ധതിയുടെ 16.15 കോടി രൂപ അടിസ്ഥാന സൗകര്യ വികസനത്തിനാണ്. ആർ.ഡി.ഒ ഓഫീസുകളിലും കമ്മിഷണറേറ്റിലും ആധുനിക രേഖാമുറികൾ സജ്ജമാക്കുന്നതിനൊപ്പം ഓൺലൈൻ സേവനങ്ങളുടെ സുരക്ഷയും ശക്തമാക്കും.





