യെമൻ, സൊമാലിയ തീരങ്ങളിൽ നിന്നായി രണ്ട് വാണിജ്യ കപ്പലുകൾ സൊമാലിയൻ കടൽക്കൊള്ളക്കാർ റാഞ്ചി. വ്യാഴാഴ്ച രണ്ട് വ്യത്യസ്ത സ്ഥലങ്ങളിലാണ് സമാനമായ സംഭവങ്ങൾ റിപ്പോർട്ട് ചെയ്തത്. ഇരു കപ്പലുകളിലുമായി 22 ഇന്ത്യൻ പൗരന്മാരാണ് ജീവനക്കാരായുള്ളത്.
യെമൻ തീരത്ത് നിന്ന് 30 നോട്ടിക്കൽ മൈൽ അകലെ ഏദൻ ഉൾക്കടലിൽ എറിത്രിയൻ പതാകയുള്ള എണ്ണ ഉൽപ്പന്ന ടാങ്കർ എം.ടി. സിബു 1 ആണ് ആറ് സായുധ കടൽക്കൊള്ളക്കാർ പിടിച്ചെടുത്തത്. 16 ഇന്ത്യക്കാരുൾപ്പെടെ 20 ജീവനക്കാരാണ് കപ്പലിലുണ്ടായിരുന്നത്. ജീവനക്കാർ സുരക്ഷിതരാണെന്നാണ് ലഭിക്കുന്ന വിവരം. സിറിയ, ഇറാൻ, സുഡാൻ സ്വദേശികളും കപ്പൽ ജീവനക്കാരിലുണ്ട്.
സൊമാലിയയിലെ പുന്റ്ലാൻഡ് തീരത്ത് നിന്ന് കാമറൂൺ പതാകയുള്ള എം/വി ലുടുഫ് ചരക്കുകപ്പലും കടൽക്കൊള്ളക്കാർ പിടിച്ചെടുത്തു. 10 അംഗ ജീവനക്കാരിൽ ആറ് പേർ ഇന്ത്യക്കാരാണ്. എയ്ല് ജില്ലയിലെ മറായയിൽ നിന്ന് 3.5 നോട്ടിക്കൽ മൈൽ അകലെ പിടിച്ചെടുത്ത കപ്പൽ പിന്നീട് നുഗാൾ തീരത്തേക്ക് കൊണ്ടുപോയതായി അധികൃതർ അറിയിച്ചു. തുർക്കി, ജോർജിയ, സെർബിയ സ്വദേശികളും കപ്പലിലുണ്ടായിരുന്നു.





