ഗീതു മോഹൻദാസിന്റെ സിനിമാ യാത്രയിലെ ഏറ്റവും വലിയ വഴിത്തിരിവാണ് ‘ടോക്സിക്’.
‘കേൾക്കുന്നുണ്ടോ?’ എന്ന ഹ്രസ്വചിത്രത്തിലൂടെ തുടങ്ങിയ യാത്ര ‘ലയേഴ്സ് ഡൈസി’ലും ‘മൂത്തോനി’ലും എത്തുമ്പോൾ ഗീതു തിരഞ്ഞെടുത്തത് വലിയ സെറ്റുകളേക്കാൾ ശക്തമായ കഥകളെയും കഥാപാത്രങ്ങളെയുമായിരുന്നു. ‘ലയേഴ്സ് ഡൈസ്’ ഓസ്കർ നോമിനേഷൻ ഉൾപ്പെടെ അന്താരാഷ്ട്ര ശ്രദ്ധ നേടിയപ്പോൾ, ‘മൂത്തോൻ’ ഗീതുവിന്റെ വേറിട്ട സിനിമാഭാഷയ്ക്ക് കൂടുതൽ പ്രേക്ഷകരെ പരിചയപ്പെടുത്തി.
പക്ഷേ ഗീതുവിന്റെ അടുത്ത ഫ്രെയിം ചെറുതായിരുന്നില്ല. കെ.ജി.എഫിന് ശേഷം യാഷ് എന്ന താരത്തിന്റെ അടുത്ത സിനിമ ആരുടേതാകും എന്ന ആകാംക്ഷയ്ക്കിടെയാണ് ഗീതുവിന്റെ പേര് അപ്രതീക്ഷിതമായി എത്തിയത്. ഗ്യാങ്സ്റ്റർ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ‘ടോക്സിക്’ പ്രഖ്യാപിക്കപ്പെട്ടതോടെ സിനിമാലോകത്ത് ഉയർന്ന ചോദ്യം ഒന്നായിരുന്നു—ഓഫ്ബീറ്റ് സിനിമകളിലൂടെ ശ്രദ്ധ നേടിയ ഗീതു എങ്ങനെയായിരിക്കും ഈ ബ്രഹ്മാണ്ഡ ലോകം ഒരുക്കുക?
വമ്പൻ താരനിരയും വലിയ നിർമാണവും ഹോളിവുഡ് സാങ്കേതിക വിദഗ്ധരുടെ സാന്നിധ്യവും ചേർന്നപ്പോൾ ഗീതുവിന്റെ സിനിമാ യാത്രയ്ക്ക് പുതിയൊരു സ്കെയിൽ ലഭിച്ചു. ചിത്രത്തിന്റെ മേക്കിങ്ങും ദൃശ്യഭംഗിയും ഇതിനോടകം വലിയ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്.
ചെറിയ കഥകളിൽ നിന്ന് വലിയ സ്വപ്നങ്ങളിലേക്ക്.
ക്യാമറയ്ക്ക് മുന്നിൽ നിന്ന് പിന്നിലേക്ക്.
അവിടെ നിന്ന് ഇന്ത്യൻ സിനിമയുടെ ഏറ്റവും വലിയ ഫ്രെയിമിലേക്ക്.
ഗീതു മോഹൻദാസിന്റെ യാത്രയെ ‘ടോക്സിക്’ എന്ന ഒറ്റ സിനിമ കൊണ്ട് അളക്കാനാകില്ല. എന്നാൽ, ഇതുവരെ നടന്ന വഴികളിൽ നിന്ന് തികച്ചും വ്യത്യസ്തമായൊരു പാതയിലേക്കാണ് ഗീതു ഇപ്പോൾ ക്യാമറ തിരിക്കുന്നത്.





