പ്രാർത്ഥിക്കാനായി ട്രെയിനിലെ ബെർത്തിൽ ദീപം കത്തിച്ചുവെച്ച 55കാരനെ ദീർഘദൂര ട്രെയിനിൽനിന്ന് ഇറക്കിവിട്ട് റെയിൽവേ പോലീസ് കേസെടുത്തു. ഹസ്രത്ത് നിസാമുദ്ദീൻ–മൈസൂരു എക്സ്പ്രസിലായിരുന്നു സംഭവം. മധ്യപ്രദേശിലെ ഗ്വാളിയർ സ്വദേശിയായ ഗരീബയാണ് ബെർത്തിൽ ദീപം കത്തിച്ചത്.
യാത്രക്കാരനിൽനിന്ന് തീപ്പെട്ടിയും ധൂപപാത്രവും കണ്ടെത്തിയതിനെ തുടർന്ന് ഭുസാവൽ സ്റ്റേഷനിൽ ഇറക്കിവിടുകയായിരുന്നു. തീപിടിത്തത്തിന് സാധ്യതയുള്ളതിനാൽ ദീപം അണയ്ക്കണമെന്ന് ടി.ടി.ഇ. ആവശ്യപ്പെട്ടെങ്കിലും പ്രാർത്ഥന പൂർത്തിയാക്കിയ ശേഷം അണയ്ക്കാമെന്നായിരുന്നു യാത്രക്കാരന്റെ മറുപടി. സംഭവത്തിന്റെ ദൃശ്യങ്ങൾ ടി.ടി.ഇ. മൊബൈൽ ഫോണിൽ പകർത്തിയതായും റെയിൽവേ അറിയിച്ചു.
ട്രെയിനിനുള്ളിൽ തീപിടിക്കുന്ന വസ്തുക്കൾ കൊണ്ടുപോകുകയോ വിളക്ക്, മെഴുകുതിരി, ധൂപം തുടങ്ങിയവ കത്തിക്കുകയോ ചെയ്യരുതെന്ന് സെൻട്രൽ റെയിൽവേ യാത്രക്കാർക്ക് മുന്നറിയിപ്പ് നൽകി. 1989ലെ റെയിൽവേ ആക്ടിലെ സെക്ഷൻ 153, 145(ബി) പ്രകാരമാണ് യാത്രക്കാരനെതിരെ കേസ് രജിസ്റ്റർ ചെയ്തത്. യാത്രക്കാരുടെ സുരക്ഷയ്ക്ക് ഭീഷണിയാകുന്ന പ്രവൃത്തികൾക്ക് സെക്ഷൻ 153 പ്രകാരം അഞ്ച് വർഷം വരെ തടവ് ലഭിക്കാം.





