ജോലിക്കിടെ വിശ്രമിക്കാൻ ഗിഗ് തൊഴിലാളികൾക്ക് സൗകര്യമൊരുക്കുന്നു. തൊഴിൽ വകുപ്പിന്റെ നേതൃത്വത്തിലാണ് പ്രത്യേക വിശ്രമമുറികൾ ആരംഭിക്കുന്നത്. വനിതകൾ ഉൾപ്പെടെ ഓൺലൈൻ പ്ലാറ്റ്ഫോമുകൾ വഴി ജോലി ചെയ്യുന്ന നിരവധി തൊഴിലാളികൾക്ക് പദ്ധതി പ്രയോജനപ്പെടും.
സ്ഥിരം ജോലിയോ മാസശമ്പളമോ ഇല്ലാതെ കരാർ, താൽക്കാലിക അടിസ്ഥാനത്തിൽ ജോലി ചെയ്യുന്നവരാണ് ഗിഗ് തൊഴിലാളികൾ. ഭക്ഷ്യവിതരണ തൊഴിലാളികൾ ഉൾപ്പെടെ വിവിധ ഓൺലൈൻ ആപ്പുകളിലൂടെ സേവനം നൽകുന്നവരും ഇതിൽപ്പെടും. ചെയ്യുന്ന ജോലിക്ക് അനുസരിച്ചാണ് ഇവർക്ക് പ്രതിഫലം ലഭിക്കുന്നത്.
ആദ്യഘട്ടത്തിൽ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് ജില്ലകളിലാണ് വിശ്രമമുറികൾ ആരംഭിക്കുക. 24 മണിക്കൂറും പ്രവർത്തിക്കുന്ന കേന്ദ്രങ്ങളിൽ കിടക്ക, ശൗചാലയം, കുടിവെള്ളം, ടെലിവിഷൻ തുടങ്ങിയ സൗകര്യങ്ങൾ ഉണ്ടാകും. തൊഴിൽ വകുപ്പ് നേരിട്ട് നടത്തിപ്പ് നിർവഹിക്കും. തുടക്കത്തിൽ വാടക കെട്ടിടങ്ങളിലായിരിക്കും കേന്ദ്രങ്ങൾ പ്രവർത്തിക്കുക. പിന്നീട് കണ്ടെയ്നർ ബ്ലോക്ക് മാതൃകയിലും വിശ്രമമുറികൾ ഒരുക്കും. പദ്ധതി വിജയകരമായാൽ എല്ലാ ജില്ലകളിലേക്കും വ്യാപിപ്പിക്കാനാണ് തീരുമാനം.





