പൊതുഗതാഗത സംവിധാനം കൂടുതൽ ശക്തിപ്പെടുത്തുന്നതിനായി ബസുകൾ സ്പോൺസർ ചെയ്യാൻ അവസരമൊരുക്കി കെ.എസ്.ആർ.ടി.സി. ഗ്രാമീണ മേഖലകളിലടക്കം യാത്രാസൗകര്യം വർധിപ്പിക്കുന്നതിന്റെ ഭാഗമായാണ് വിവിധ സ്ഥാപനങ്ങളിൽനിന്നും വ്യക്തികളിൽനിന്നും സ്പോൺസർഷിപ്പ് സ്വീകരിക്കുന്നത്. ഇതിനായുള്ള മാർഗനിർദേശങ്ങളും കോർപറേഷൻ പുറത്തിറക്കി.
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ, സഹകരണ സ്ഥാപനങ്ങൾ, കമ്പനികൾ, ട്രസ്റ്റുകൾ എന്നിവയ്ക്ക് പുറമെ സി.എസ്.ആർ ഫണ്ട് ഉപയോഗിച്ചും ബസുകൾ നൽകാം. ഒൻപത് മുതൽ 15 മീറ്റർ വരെ നീളമുള്ള എ.സി പ്രീമിയം, എ.സി സീറ്റർ, എ.സി സ്ലീപ്പർ, സൂപ്പർഫാസ്റ്റ്, ഫാസ്റ്റ് പാസഞ്ചർ തുടങ്ങിയ ബസുകളാണ് പദ്ധതിയിലൂടെ സ്വീകരിക്കുക.
സ്പോൺസർ ചെയ്യുന്ന സ്ഥാപനത്തിന്റെയോ സംഘടനയുടെയോ പേര്, ബ്രാൻഡ് എന്നിവ നിശ്ചിത മാനദണ്ഡങ്ങൾ പാലിച്ച് ബസുകളിൽ പ്രദർശിപ്പിക്കാനും പരസ്യസാധ്യതകൾ പ്രയോജനപ്പെടുത്താനും അവസരമുണ്ടാകും. ബസുകൾ നേരിട്ട് വാങ്ങിനൽകുകയോ അതിനുള്ള തുക കെ.എസ്.ആർ.ടി.സിക്ക് കൈമാറുകയോ ചെയ്യാം. ഇത്തരത്തിൽ ലഭിക്കുന്ന ബസുകളുടെ പൂർണ നിയന്ത്രണം കെ.എസ്.ആർ.ടി.സിക്കായിരിക്കുമെന്നും മാർഗനിർദേശത്തിൽ വ്യക്തമാക്കുന്നു.





