അമേരിക്കയിലെ എച്ച്-1ബി വിസാ സംവിധാനം ഇന്ത്യയിൽ നിന്ന് വരുന്ന ടെക്കികൾക്ക് പ്രധാന തൊഴിൽ വഴിയാണ്. എന്നാൽ ലോട്ടറി സംവിധാനം, നയങ്ങളിലെ മാറ്റങ്ങൾ, കമ്പനികളുടെ പരിമിതികൾ എന്നിവ കാരണം പലർക്കും ജോലി തുടരുന്നത് അനിശ്ചിതമാകുന്നു. അടുത്തിടെ ഒരു ഇന്ത്യൻ ടെക്കി പങ്കുവെച്ച അനുഭവം ഈ പ്രശ്നത്തിന്റെ ഗൗരവം വ്യക്തമാക്കുന്നു. ഉയർന്ന ശമ്പളമുള്ള ജോലി ഉണ്ടായിരുന്നിട്ടും എച്ച്-1ബി വിസ ലഭിക്കാത്തതിനാൽ അമേരിക്ക വിടേണ്ടിവന്നു. കമ്പനിക്ക് ഇന്ത്യയിൽ ഓഫീസ് ഇല്ലാത്തതിനാൽ റിമോട്ട് ജോലിയോ ഇന്റേണൽ ട്രാൻസ്ഫറോ സാധ്യമായില്ല. വിസ കാലാവധി കഴിഞ്ഞതോടെ മടങ്ങുക മാത്രമാണ് ബാക്കിയുണ്ടായത്.
ഇത്തരം സാഹചര്യങ്ങളിൽ പ്രധാനമായും ഉയരുന്ന പ്രശ്നം സാമ്പത്തിക ബാധ്യതയാണ്. വിദേശ വിദ്യാഭ്യാസത്തിനായി എടുത്ത വായ്പകൾ പലർക്കും ഇപ്പോഴും അടയ്ക്കാനുള്ള നിലയിലാണ്. യുവാവിന് ഏകദേശം 40 ലക്ഷം രൂപയുടെ കടബാധ്യതയോടെ സ്ഥിരമായ വരുമാനമില്ലാതെ നാട്ടിലേക്ക് മടങ്ങി വന്ന കഥയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ച . ഉയർന്ന ശമ്പളം ലഭിച്ചിരുന്നാലും, വിസാ അനിശ്ചിതത്വം കാരണം ദീർഘകാല സാമ്പത്തിക പദ്ധതികൾ തകരാറിലാകുന്ന സാഹചര്യമാണ് നേരിടേണ്ടിവന്നത്.
ഈ വിഷയത്തിൽ സാമൂഹ്യമാധ്യമങ്ങളിൽ മിശ്രപ്രതികരണങ്ങളാണ് ഉയരുന്നത്. ചിലർ സാമ്പത്തിക ആസൂത്രണക്കുറവാണ് ഇത്തരം പ്രതിസന്ധികൾക്ക് കാരണമെന്ന് ചൂണ്ടിക്കാട്ടുമ്പോൾ, മറ്റുചിലർ വിസാ സംവിധാനം സ്വഭാവത്തിൽ തന്നെ അനിശ്ചിതമാണെന്നും വ്യക്തികളുടെ നിയന്ത്രണത്തിന് പുറത്തുള്ള ഘടകങ്ങൾ ഇത്തരം സാഹചര്യങ്ങൾക്ക് കാരണമാകുന്നുവെന്നും പറയുന്നു. ഓരോ വർഷവും നിരവധി ഇന്ത്യൻ വിദ്യാർത്ഥികളും പ്രൊഫഷണലുകളും ഇതേ പ്രശ്നം നേരിടുന്നുണ്ടെന്നതാണ് യാഥാർത്ഥ്യം. അതിനാൽ വിദേശ തൊഴിൽ ലക്ഷ്യമിടുന്നവർക്ക് സാമ്പത്തിക സുരക്ഷയും ബദൽ കരിയർ സാധ്യതകളും മുൻകൂട്ടി പരിഗണിക്കുന്നത് അനിവാര്യമായി മാറുന്നു.





