ഇന്ധന മേഖലയിൽ വിപ്ലവകരമായ മാറ്റത്തിന് ഒരുങ്ങി കേന്ദ്രസർക്കാർ

രാജ്യത്തെ ഇന്ധനമേഖലയിൽ വിപ്ലവകരമായ മാറ്റത്തിനൊരുങ്ങി കേന്ദ്ര സർക്കാർ. പെട്രോളിന് പകരമായി 100 ശതമാനം എഥനോൾ (E100) ഇന്ധനമായി ഉപയോഗിക്കുന്ന പദ്ധതിയുടെ ഭാഗമായി അടുത്ത രണ്ട് വർഷത്തിനുള്ളിൽ രാജ്യത്തുടനീളം 5,000 ഇന്ധന വിതരണ കേന്ദ്രങ്ങൾ സ്ഥാപിക്കാനാണ് ലക്ഷ്യമിടുന്നത്.ഇറക്കുമതി ചെലവ് കുറയ്ക്കുന്നതിനൊപ്പം കർഷകർക്ക് മികച്ച വരുമാനം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഓട്ടോമൊബൈൽ കമ്പനികളും എണ്ണ വിപണന സ്ഥാപനങ്ങളും ഈ പദ്ധതിക്കായി കൈകോർക്കുന്നത്.
​നിലവിൽ പെട്രോളിൽ 20 ശതമാനം എഥനോൾ മാത്രമാണ് കലർത്തുന്നത്. എന്നാൽ പൂർണ്ണമായും എഥനോളിൽ ഓടുന്ന ഫ്‌ലെക്‌സ് ഫ്യുവൽ വാഹനങ്ങളുടെ പ്രോട്ടോടൈപ്പുകൾ മാരുതി സുസുക്കി, ടാറ്റ, ഹ്യുണ്ടായ്, ഹീറോ, ടിവിഎസ് തുടങ്ങിയ പ്രമുഖ കമ്പനികൾ ഇതിനകം വികസിപ്പിച്ചിട്ടുണ്ട്. എങ്കിലും പമ്പുകളുടെ കുറവും വിലയിലെ വ്യക്തതയില്ലായ്മയും കാരണം ഇത്തരം വാഹനങ്ങൾ വിപണിയിലെത്തിക്കാൻ കമ്പനികൾ മടിക്കുന്നു.

​സാമ്പത്തികമായി വലിയ നേട്ടമാണ് ഈ മാറ്റത്തിലൂടെ രാജ്യം പ്രതീക്ഷിക്കുന്നത്. അസംസ്‌കൃത എണ്ണ ഇറക്കുമതിക്കായി ചിലവിടുന്ന ലക്ഷക്കണക്കിന് കോടി രൂപ ലാഭിക്കാൻ കഴിയുന്നതിനൊപ്പം എഥനോൾ ഉത്പാദനത്തിലൂടെ എട്ട് കോടിയോളം കർഷകർക്ക് ഇതിന്റെ ഗുണഫലം ലഭിക്കും. നിലവിൽ ഇന്ത്യക്കാവശ്യമായ അസംസ്‌കൃത എണ്ണയുടെ 90 ശതമാനവും ഇറക്കുമതി ചെയ്യുകയാണ്.
​വെല്ലുവിളികളും ഈ മേഖലയിലുണ്ട്.

സാധാരണ പെട്രോളിനെ അപേക്ഷിച്ച് എഥനോളിന് മൈലേജ് കുറവായതിനാൽ ഉപഭോക്താക്കളെ ആകർഷിക്കാൻ പെട്രോളിനേക്കാൾ കുറഞ്ഞത് 30 ശതമാനം എങ്കിലും കുറഞ്ഞ വിലയിൽ ഇന്ധനം ലഭ്യമാക്കണമെന്ന് വാഹന നിർമ്മാതാക്കൾ ആവശ്യപ്പെടുന്നു. കൂടാതെ ഫ്‌ലെക്‌സ് ഫ്യുവൽ വാഹനങ്ങൾക്ക് ജിഎസ്ടി ഇളവ് നൽകണമെന്ന ആവശ്യവും ശക്തമാണ്. ഐഒസി നേരത്തെ നടത്തിയ പൈലറ്റ് പ്രോജക്റ്റുകളിൽ തണുപ്പൻ പ്രതികരണമായിരുന്നു ലഭിച്ചത്. എന്നാൽ പുതിയ അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കുന്നതോടെ ഇന്ധന നയത്തിൽ വലിയ മുന്നേറ്റം ഉണ്ടാകുമെന്നാണ് പെട്രോളിയം മന്ത്രാലയത്തിന്റെ പ്രതീക്ഷ.

Share it :
Admin

Leave a Reply

Your email address will not be published. Required fields are marked *