എന്താല്ലേ നമ്മുടെ ഒരു അവസ്ഥ! ഇനിയിപ്പോ വഴിയിലൊരു ഹോട്ടൽ കണ്ടാൽ കയറണോ വേണ്ടയോ എന്ന് രണ്ടു വട്ടം ആലോചിക്കേണ്ടി വരും. സാധാരണക്കാരന്റെ ഏക ആശ്വാസമായിരുന്ന ചായയ്ക്കും ഊണിനുമൊക്കെ ഇപ്പോൾ കൈപൊള്ളുന്ന വിലയാണ്. വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചകവാതകത്തിന്റെ (LPG) വില കുത്തനെ കൂടിയതോടെ ഹോട്ടലുടമകളും നിസ്സഹായാവസ്ഥയിലായിരിക്കുകയാണ്. ഇതിന്റെ ഫലമായി സംസ്ഥാനത്തെ ഹോട്ടൽ ഭക്ഷണസാധനങ്ങൾക്ക് വൻ വിലവർധനവാണ് നിലവിൽ വന്നിരിക്കുന്നത്.
പണ്ട് 12 രൂപയ്ക്ക് കിട്ടിയിരുന്ന ഒരു ഗ്ലാസ് ചായയ്ക്ക് ഇനി 16 രൂപ നൽകണം. കേൾക്കുമ്പോൾ വെറും 4 രൂപയല്ലേ എന്ന് തോന്നുമെങ്കിലും, ദിവസവും പുറത്തുനിന്ന് ചായ കുടിക്കുന്നവർക്ക് ഇത് വലിയൊരു ബാധ്യതയാണ്. ഉച്ചയൂണിന്റെ കാര്യമാണെങ്കിൽ പറയുകയേ വേണ്ട; 90 രൂപയ്ക്ക് കിട്ടിയിരുന്ന ഊണ് ഇപ്പോൾ 120 രൂപ കടന്നിരിക്കുകയാണ്. അതായത് ഒരൊറ്റയടിക്ക് 30 രൂപയുടെ വർധനവ്! ഒരു ഉഴുന്നുവട കഴിക്കണമെങ്കിൽ പോലും ഇനി 15 രൂപ കൊടുക്കണം..പൊറോട്ടയ്ക്കും ചപ്പാത്തിക്കും തൽക്കാലം വില കൂട്ടിയിട്ടില്ലെങ്കിലും ചിക്കൻ, ബീഫ്, മീൻ വിഭവങ്ങൾക്കെല്ലാം ചെറിയ രീതിയിൽ വില വർധിപ്പിച്ചിട്ടുണ്ട്.
പാചകവാതക വില ഇരട്ടിയായ സാഹചര്യത്തിൽ വില കൂട്ടാതെ മുന്നോട്ട് പോകാൻ കഴിയില്ലെന്നാണ് ഹോട്ടലുടമകൾ പറയുന്നത്. എന്നാൽ നിത്യക്കൂലിക്കാരും നഗരങ്ങളിൽ ജോലി ചെയ്യുന്നവരുമാണ് ഈ വിലക്കയറ്റത്തിൽ ശരിക്കും ശ്വാസംമുട്ടുന്നത്. ഭക്ഷണത്തിനായി മാത്രം ഒരു വലിയ തുക മാറ്റി വെക്കേണ്ടി വരുന്നത് സാധാരണക്കാരന്റെ കുടുംബ ബജറ്റിനെ താളം തെറ്റിക്കുമെന്നുറപ്പാണ്. സർക്കാർ ഇടപെട്ട് ഗ്യാസ് വില നിയന്ത്രിച്ചില്ലെങ്കിൽ വരും ദിവസങ്ങളിൽ ഇനിയും വില കൂടുമെന്നാണ് സൂചന. ചുരുക്കത്തിൽ പറഞ്ഞാൽ, ഹോട്ടലിൽ കയറി വയറുനിറച്ചൊന്ന് കഴിക്കാൻ ഇനി പോക്കറ്റ് ശരിക്കും കീറേണ്ടി വരും!





