വീടുകളിൽ നേരിട്ട് ലഭിച്ചിരുന്ന ക്ഷേമപെൻഷൻ ബാങ്ക് അക്കൗണ്ട് വഴി വിതരണം ചെയ്യാനുള്ള സർക്കാർ തീരുമാനത്തിൽ ഇതുവരെ ഔദ്യോഗിക ഉത്തരവായില്ല. ജൂലായ് 27-നാണ് തീരുമാനം പ്രഖ്യാപിച്ചത്. വിശദമായ മാർഗനിർദേശങ്ങൾ ഉടൻ പുറത്തിറക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും തുടർനടപടികളുണ്ടായിട്ടില്ല.
ബാങ്ക് അക്കൗണ്ട് ഉടൻ തുടങ്ങിയില്ലെങ്കിൽ പെൻഷൻ റദ്ദാകുമെന്ന പ്രചാരണത്തെ തുടർന്ന് പാസ്ബുക്കുമായി ഗുണഭോക്താക്കൾ പഞ്ചായത്ത് ഓഫീസുകളിലെത്തുകയാണ്. എന്നാൽ പെൻഷൻ വിഭാഗത്തിന്റെയും ധനവകുപ്പിന്റെയും ഉത്തരവ് ലഭിക്കാത്തതിനാൽ പല പഞ്ചായത്തുകളും ഇവരെ തിരിച്ചയക്കുന്നു. ചിലയിടങ്ങളിൽ പാസ്ബുക്ക് പകർപ്പുകൾ ശേഖരിക്കുന്നുമുണ്ട്.
നിലവിലുള്ള അക്കൗണ്ട് മതിയാകുമോ, പുതിയ അക്കൗണ്ട് വേണമോ എന്നതിലും വ്യക്തതയില്ല. ആധാറുമായി ബന്ധിപ്പിച്ച അക്കൗണ്ട് വേണമെന്ന സാധ്യതയും ഇന്ത്യ പോസ്റ്റ് പേയ്മെന്റ്സ് ബാങ്കിന്റെ സാധ്യതകളും സർക്കാർ പരിശോധിക്കുന്നുണ്ട്. ഔദ്യോഗിക നിർദേശം വരുന്നതുവരെ ഏത് അക്കൗണ്ട് വിവരങ്ങളാണ് സ്വീകരിക്കേണ്ടതെന്ന് തദ്ദേശസ്ഥാപനങ്ങൾക്കും ഉറപ്പില്ല.





