ഇന്നത്തെ കാലത്ത് കുട്ടികളെ സ്കൂളിൽ ചേർക്കുന്നത് തന്നെ പല മാതാപിതാക്കൾക്കും വലിയൊരു സാമ്പത്തിക ബുദ്ധിമുട്ടായി മാറുകയാണ്. അതിന് ഉദാഹരണമായി ഒരു കിൻഡർ ഗാർഡൻ സ്കൂളിന്റെ ഫീസ് വിവരങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി.
ഒരു പ്രീ-പ്രൈമറി വിദ്യാർത്ഥിക്ക് ഒരു വർഷം ഏകദേശം 2.7 ലക്ഷം രൂപ ചെലവാകുമെന്ന് ഈ വിവരങ്ങൾ പറയുന്നു. അഡ്മിഷൻ ഫീസ് മാത്രം 48,000 രൂപയാണ്. വാർഷിക ട്യൂഷൻ ഫീസ് 2.24 ലക്ഷം രൂപയും. ഇതിന് പുറമെ യൂണിഫോം, ബസ് ഫീസ്, ഭക്ഷണം തുടങ്ങിയ ചിലവുകൾ വേറെയും നൽകണം. അങ്ങനെ നോക്കുമ്പോൾ ആകെ ചെലവ് ഇതിലും കൂടുതലാകും.
ഈ വാർത്ത പുറത്തുവന്നതോടെ സോഷ്യൽ മീഡിയയിൽ പലരും അതിശയവും പ്രതിഷേധവും പ്രകടിപ്പിച്ചു. “ഇത്ര ചെറിയ കുട്ടിക്ക് ഇത്ര വലിയ ഫീസ് എന്തിന്?” എന്നതാണ് പലരുടെയും ചോദ്യം. ചിലർ ഇത് ഒരു എൻജിനീയറിംഗ് കോഴ്‌സിനേക്കാൾ ചെലവാണെന്നും അഭിപ്രായപ്പെട്ടു.
സ്വകാര്യ സ്കൂളുകൾക്ക് ഫീസ് നിശ്ചയിക്കാൻ കർശനമായ നിയന്ത്രണങ്ങൾ ഇല്ലാത്തതാണ് ഇതിന് കാരണമെന്നാണ് പലരും പറയുന്നത്. ഇങ്ങനെ ഫീസ് ഉയരുമ്പോൾ സാധാരണക്കാരായ കുടുംബങ്ങൾക്ക് നല്ല വിദ്യാഭ്യാസം നൽകുന്നത് കൂടുതൽ ബുദ്ധിമുട്ടാകുമെന്ന ആശങ്കയും ഉയരുന്നുണ്ട് .





