കാട്ടാമ്പള്ളിയിൽ കരാർ തൊഴിലാളികൾക്ക് മാസങ്ങളായി ശമ്പളം ലഭിക്കാത്തതിനെതിരെ പ്രതിഷേധം. കരാറുകാരായ വിശ്വാസമുദ്രയുടെ ഓഫീസിന് മുന്നിലാണ് തൊഴിലാളികൾ പ്രതിഷേധവുമായി രംഗത്തെത്തിയത്. രണ്ട് മാസം മുതൽ എട്ട് മാസം വരെ ശമ്പളം ലഭിക്കാത്ത തൊഴിലാളികളുണ്ടെന്നാണ് പരാതി. വാഹനങ്ങൾ വാടകയ്ക്ക് നൽകിയവർക്കും പണം ലഭിച്ചിട്ടില്ലെന്നും തൊഴിലാളികൾ ആരോപിച്ചു.
ദേശീയപാതയുടെ ഭാഗമായ പാപ്പിനിശ്ശേരി–മുഴപ്പിലങ്ങാട് പാതയുടെ നിർമാണത്തിൽ ഏർപ്പെട്ട തൊഴിലാളികൾക്കാണ് ശമ്പളം മുടങ്ങിയിരിക്കുന്നത്. കൂടുതലും ഇതരസംസ്ഥാന തൊഴിലാളികളാണ് നിർമാണ ജോലികളിൽ ഏർപ്പെട്ടിരിക്കുന്നത്. ഇവരിൽ പലർക്കും എട്ട് മാസത്തോളമായി വേതനം ലഭിച്ചിട്ടില്ലെന്നാണ് പരാതി.
ശമ്പളം ലഭിക്കുന്നതുവരെ പ്രതിഷേധം തുടരാനാണ് തൊഴിലാളികളുടെ തീരുമാനം. അതേസമയം, രണ്ട് ദിവസത്തിനകം കുടിശ്ശികയായ ശമ്പളം നൽകുമെന്ന് കരാറുകാർ ഉറപ്പ് നൽകിയിട്ടുണ്ട്. ഇതോടെ തൊഴിലാളികൾ സമരം അവസാനിപ്പിച്ചേക്കുമെന്നാണ് സൂചന. ഉറപ്പ് പാലിച്ചില്ലെങ്കിൽ പ്രതിഷേധം ശക്തമാക്കാനും നിർമാണ പ്രവർത്തനങ്ങൾ തടസ്സപ്പെടുത്താനും സാധ്യതയുണ്ട്.





