‘പള്ളിച്ചട്ടമ്പി’ ചരിത്രത്തെ വെള്ളപൂശാനുള്ള ശ്രമം: സിനിമയ്‌ക്കെതിരെ രൂക്ഷവിമർശനവുമായി സന്ദീപ് വാരിയർ

ടൊവിനോ തോമസ് നായകനായി ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്ത ‘പള്ളിച്ചട്ടമ്പി’ എന്ന സിനിമയ്‌ക്കെതിരെ രാഷ്ട്രീയ വിവാദം പുകയുന്നു. ചരിത്രപരമായ വസ്തുതകളെ വളച്ചൊടിച്ചും ആദ്യ കമ്മ്യൂണിസ്റ്റ് സർക്കാരിന്റെ വീഴ്ചകളെ വെള്ളപൂശിയുമാണ് സിനിമ നിർമ്മിച്ചിരിക്കുന്നതെന്ന് കോൺഗ്രസ് നേതാവ് സന്ദീപ് വാരിയർ ആരോപിച്ചു.

ചരിത്രപരമായ അനീതിയാണ്
ചെറിയതുറ വെടിവെപ്പും ഫ്ലോറിയുടെ മരണവും വിമോചന സമര ചരിത്രത്തിലെ നിർണ്ണായക സംഭവങ്ങളാണെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. ചരിത്രത്തിലെ ഇരുണ്ട അധ്യായങ്ങളെ വെള്ളപൂശി തങ്ങൾക്ക് അനുകൂലമായ ഒരു രാഷ്ട്രീയ ആഖ്യാനം നിർമിച്ചെടുക്കാനുള്ള സർക്കാരിന്റെ ശ്രമമാണ് “പള്ളിച്ചട്ടമ്പി’യിലൂടെ നടക്കുന്നതെന്നും അദ്ദേഹം ആരോപിക്കുന്നു.
ഒരു ജനതയുടെ പ്രതിഷേധത്തെ വെറും ‘സാങ്കേതിക പിഴവുകളായോ’ പൊലീസിന്റെ വീഴ്ചയായോ ചുരുക്കിക്കാണിക്കുന്നത് നീതി നിഷേധിക്കപ്പെട്ടവരോട് ചെയ്യുന്ന അനീതിയാണ്.
ബാലൻസിങ് കൊണ്ട് കാര്യമില്ല
പുതുപ്പള്ളിയിൽ നിന്ന് എം.എൻ. ചാണ്ടിയെ പോലുള്ള കഥാപാത്രങ്ങളെ ഉൾപ്പെടുത്തി സിനിമയിൽ ‘ബാലൻസിങ്’ നടത്താൻ ശ്രമിച്ചാലും വ്യാജ ചരിത്ര നിർമിതി മറച്ചുവെക്കാൻ കഴിയില്ലെന്നും സന്ദീപ് വാരിയർ പരിഹസിച്ചു.

ഭരണകൂട ഭീകരതയെയും വീഴ്ചകളെയും മറയില്ലാതെ കാണിക്കാനുള്ള ആർജ്ജവം സിനിമാ പ്രവർത്തകർ കാണിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സിനിമയുടെ രാഷ്ട്രീയവും ചരിത്രവും വീണ്ടും ചർച്ചയാകുന്ന സാഹചര്യത്തിൽ, അണിയറ പ്രവർത്തകരുടെ പ്രതികരണത്തിനായി സിനിമാ ലോകം ഉറ്റുനോക്കുകയാണ്.

Share it :
Admin

Leave a Reply

Your email address will not be published. Required fields are marked *