കേരളത്തിൽ പാമ്പുകടിയേൽക്കുന്നവരുടെ എണ്ണത്തിൽ ആശങ്കാജനകമായ വർധനവ്. കഴിഞ്ഞ മൂന്ന് ദിവസത്തിനുള്ളിൽ 54 പേർക്കാണ് പാമ്പുകടിയേറ്റത്. കടുത്ത വേനൽ ചൂട് മൂലം പാമ്പുകൾ മാളങ്ങളിൽ നിന്ന് പുറത്തിറങ്ങുന്നത് വർധിച്ചതാണ് ഈ പ്രതിഭാസത്തിന് കാരണം.
മൂന്ന് ദിവസത്തെ കണക്ക് പ്രകാരം 54 പേർക്ക് കടിയേറ്റു (108 ആംബുലൻസ് വഴി ചികിത്സ തേടിയവർ മാത്രം). ഇന്നലെ മാത്രം നാല് വയസ്സുകാരൻ ഉൾപ്പെടെ 16 പേർക്കാണ് കടിയേറ്റത്. സ്വന്തം വാഹനങ്ങളിൽ ചികിത്സ തേടിയെത്തിയവരുടെ കണക്കുകൾ കൂടി ചേർക്കുമ്പോൾ പാമ്പുകടിയേറ്റവരുടെ എണ്ണം ഇതിലും വർധിക്കും.
ഇതിനിടെ വീടിനുള്ളിൽ നിന്നും പരിസര പ്രദേശങ്ങളിൽ നിന്നും പാമ്പുകളെ പിടികൂടുന്നതും തുടരുകയാണ്.
പാമ്പ് കടി തടയുന്നതിനും കൃത്യമായ ചികിത്സ ഉറപ്പാക്കുന്നതിനുമായി വിപുലമായ നടപടികളാണ് ആരോഗ്യവകുപ്പ് സ്വീകരിച്ചിരിക്കുന്നത്. നിലവിൽ 136 സർക്കാർ ആശുപത്രികളിൽ ആന്റിവെനം ലഭ്യമാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ വീടിന് ചുറ്റുമുള്ള കാടുകൾ വെട്ടിത്തെളിക്കുക, രാത്രിയിൽ പുറത്തിറങ്ങുമ്പോൾ വെളിച്ചം കരുതുക, പാമ്പ് കടിയേറ്റാൽ സമയം പാഴാക്കാതെ തൊട്ടടുത്തുള്ള സർക്കാർ ആശുപത്രിയിൽ എത്തിക്കുക എന്നീ മുൻകരുതലുകളും സ്വീകരിക്കേണ്ടതാണ്.





