തിരുവനന്തപുരം: രാജ്യത്തെ ഏറ്റവും ആധുനിക മെട്രോ പദ്ധതികളിലൊന്നായി തലസ്ഥാനത്തിനായി വിഭാവനം ചെയ്യുന്ന മെട്രോയുടെ പുതുക്കിയ വിശദ പദ്ധതിരേഖ (ഡിപിആർ) കെ.എം.ആർ.എൽ. സംസ്ഥാന സർക്കാരിന് സമർപ്പിച്ചു. ഡി.എം.ആർ.സി. തയ്യാറാക്കിയ രൂപരേഖയിൽ ആവശ്യമായ മാറ്റങ്ങൾ ഉൾപ്പെടുത്തിയാണ് ഡിപിആർ പുതുക്കിയത്.
ആദ്യഘട്ടത്തിൽ 31 കിലോമീറ്റർ ദൂരത്തിലാണ് മെട്രോ ആസൂത്രണം ചെയ്യുന്നത്. പാപ്പനംകോട് മുതൽ കിള്ളിപ്പാലം, തമ്പാനൂർ, സെക്രട്ടേറിയറ്റ്, പാളയം, മെഡിക്കൽ കോളേജ്, ഉള്ളൂർ, കാര്യവട്ടം, കഴക്കൂട്ടം, ടെക്നോപാർക്ക്, ആക്കുളം, ചാക്ക വഴി ഈഞ്ചയ്ക്കൽ വരെയാണ് പാത. വിമാനത്താവളം, റെയിൽവേ സ്റ്റേഷൻ, ബസ് സ്റ്റാൻഡ്, സെക്രട്ടേറിയറ്റ്, മെഡിക്കൽ കോളേജ്, ടെക്നോപാർക്ക് എന്നിവയെ ബന്ധിപ്പിക്കും. റോഡിന് മുകളിലൂടെയുള്ള എലിവേറ്റഡ് പാതയാണ് നിർദേശം.
നിർമാണച്ചെലവ് നേരത്തെ ഏകദേശം 8000 കോടി രൂപയായി കണക്കാക്കിയിരുന്നെങ്കിലും പുതുക്കിയ പദ്ധതിയിൽ ഇത് ഉയരാൻ സാധ്യതയുണ്ട്. മെട്രോയ്ക്ക് അനുബന്ധമായി നടപ്പാക്കാവുന്ന വികസന പദ്ധതികളും ഡിപിആറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. സംസ്ഥാന സർക്കാർ വിശദമായി പരിശോധിച്ച ശേഷം അംഗീകാരം ലഭിച്ചാൽ കേന്ദ്രസർക്കാരിന്റെ അനുമതിക്കായി സമർപ്പിക്കും.





