അന്താരാഷ്ട്ര രാഷ്ട്രീയത്തിലെ കടുത്ത ചർച്ചകൾക്കിടയിലും വലിയ സ്വാധീനം ചെലുത്തുന്നത് നേതാക്കൾക്കിടയിലെ വ്യക്തിപരമായ സൗഹൃദങ്ങളാണെന്ന് വ്യക്തമാക്കുകയാണ് ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണി. തൻ്റെ പുതിയ പുസ്തകമായ ‘ജോർജിയാസ് വിഷൻ’ (Giorgia’s Vision) എന്ന ഗ്രന്ഥത്തിലൂടെ 2023-ലെ ഇന്ത്യ സന്ദർശന വേളയിലുണ്ടായ മനോഹരമായ അനുഭവങ്ങൾ അവർ പങ്കുവെക്കുന്നുണ്ട്.
ജി20 ഉച്ചകോടിക്കായി ന്യൂഡൽഹിയിൽ എത്തിയപ്പോൾ നഗരത്തിലുടനീളം തനിക്ക് ലഭിച്ച വൻ സ്വീകരണത്തെക്കുറിച്ച് മെലോണി പുസ്തകത്തിൽ ഓർക്കുന്നു. റോഡിൻ്റെ ഇരുവശങ്ങളിലും തൻ്റെ ചിത്രങ്ങളടങ്ങിയ വലിയ സ്വാഗത ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ടായിരുന്നു. സന്ദർശനം കഴിഞ്ഞ് മടങ്ങുമ്പോൾ ഈ ബോർഡുകളിൽ ‘നന്ദി’ എന്നാക്കി മാറ്റിയത് കണ്ട ഒപ്പമുണ്ടായിരുന്ന ഇറ്റാലിയൻ ഉപപ്രധാനമന്ത്രി അന്റോണിയോ താജാനി, “നിങ്ങൾ ഡൽഹിയിൽ എവിടെയെങ്കിലും മത്സരിച്ചാൽ ഒരു പത്തുലക്ഷം വോട്ട് ഉറപ്പാണ്” എന്ന് തമാശയായി പറഞ്ഞത് മെലോണി കുറിച്ചിടുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയും ജോർജിയ മെലോണിയും തമ്മിലുള്ള ഊഷ്മളമായ സൗഹൃദം സോഷ്യൽ മീഡിയയിൽ ‘മെലോഡി’ (Melodi) എന്ന പേരിൽ ആഗോളതലത്തിൽ തന്നെ വലിയ തരംഗം സൃഷ്ടിച്ച ഒന്നാണ്. കേവലം ഔദ്യോഗിക ചടങ്ങുകൾക്കപ്പുറം ഇത്തരം പരസ്പര വിശ്വാസവും ലളിതമായ സൌഹൃദ നിമിഷങ്ങളുമാണ് ഇന്ത്യ-ഇറ്റലി ഉഭയകക്ഷി ബന്ധത്തിന് പുതിയൊരു ഊർജ്ജം നൽകുന്നതെന്ന് ഈ പുസ്തകം അടിവരയിടുന്നു. റൂപ പബ്ലിക്കേഷൻസ് പുറത്തിറക്കിയ ഈ ഗ്രന്ഥത്തിന് ആമുഖം എഴുതിയിരിക്കുന്നത് യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ് ആണ്.





