ഒഡീഷ തീരത്തിന് സമീപം ബംഗാൾ ഉൾക്കടലിൽ പനാമ പതാകയുള്ള ചരക്കുകപ്പൽ എംവി ഓഷ്യൻ വിന്നർ മുങ്ങി. കപ്പലുമായുള്ള ആശയവിനിമയം നഷ്ടമായതിനെ തുടർന്ന് ഇന്ത്യൻ കോസ്റ്റ് ഗാർഡും നാവികസേനയും സംയുക്തമായി വൻ തിരച്ചിൽ-രക്ഷാപ്രവർത്തനം ആരംഭിച്ചു.
കപ്പലിലുണ്ടായിരുന്ന 24 ജീവനക്കാരിൽ രണ്ടുപേരെ ഇതിനകം രക്ഷപ്പെടുത്തി. ശേഷിക്കുന്ന 22 പേർക്കായാണ് തിരച്ചിൽ തുടരുന്നത്. ജീവനക്കാരിൽ 20 പേർ ചൈനീസ് പൗരന്മാരും മൂന്ന് പേർ മ്യാൻമർ സ്വദേശികളും ഒരാൾ ബംഗ്ലാദേശ് പൗരനുമാണെന്ന് കോസ്റ്റ് ഗാർഡ് അറിയിച്ചു.
ഇരുമ്പയിരുമായി സിംഗപ്പൂരിലേക്ക് പോകുകയായിരുന്ന കപ്പൽ വെള്ളിയാഴ്ച ഒഡീഷ തീരത്തുനിന്ന് യാത്ര തിരിച്ചിരുന്നു. പരദീപ് തീരത്തുനിന്ന് ഏകദേശം 240 നോട്ടിക്കൽ മൈൽ അകലെയാണ് കപ്പൽ മുങ്ങിയത്. സമീപത്തുണ്ടായിരുന്ന മറ്റ് കപ്പലുകളോടും തിരച്ചിൽ-രക്ഷാപ്രവർത്തനത്തിൽ പങ്കെടുക്കാൻ നിർദേശം നൽകിയിട്ടുണ്ട്.
കപ്പൽ മുങ്ങാനിടയായ സാഹചര്യം സംബന്ധിച്ച് നിലവിൽ വ്യക്തമായ വിവരങ്ങളില്ല. കാണാതായ ജീവനക്കാരെ കണ്ടെത്തി സുരക്ഷിതരാക്കുന്നതിനാണ് രക്ഷാദൗത്യത്തിന് മുൻഗണന നൽകുന്നതെന്ന് അധികൃതർ അറിയിച്ചു.





