ഷെനാസ് ട്രഷറിയുടെ പരാമർശം: ഇന്ത്യയിലെ ടൂറിസം ചർച്ചയാകുന്നു

യാത്രാ ബ്ലോഗറും നടിയുമായ ഷെനാസ് ട്രഷറി സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ഒരു വീഡിയോ ഇപ്പോൾ വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്.ശ്രീലങ്കയിലെ ഒരു റെയിൽവേ സ്റ്റേഷനിൽ നിന്ന് ചിത്രീകരിച്ച വീഡിയോയിൽ, ഇന്ത്യയിലെ ടൂറിസം മേഖലയെ വിമർശിച്ചുകൊണ്ടുള്ള ഷെനാസിന്റെ വാക്കുകളാണ് വിവാദമായിരിക്കുന്നത്. ശ്രീലങ്കൻ റെയിൽവേ സ്റ്റേഷനിൽ നിൽക്കുന്ന ഷെനാസ്, അവിടെയെത്തുന്ന വിദേശ വിനോദസഞ്ചാരികളുടെ എണ്ണത്തെയും സ്റ്റേഷനിലെ വൃത്തിയെയും പ്രശംസിച്ചുകൊണ്ടാണ് സംസാരിക്കുന്നത്. ഇന്ത്യയുടെ അയൽരാജ്യമായ ശ്രീലങ്കയിലേക്ക് എന്തുകൊണ്ട് കൂടുതൽ വിദേശ വിനോദസഞ്ചാരികൾ എത്തുന്നു എന്ന ചോദ്യം അവർ ഇതിൽ ഉന്നയിക്കുന്നുണ്ട്. ശ്രീലങ്കൻ സ്റ്റേഷനുകളിലെ ഡസ്റ്റ്ബിന്നുകളും പരിസരവും ചൂണ്ടിക്കാണിച്ച്, അവർ വൃത്തി പാലിക്കുന്നുവെന്ന് ഷെനാസ് വാദിക്കുന്നു. ഇന്ത്യ വൃത്തിയില്ലാത്ത രാജ്യമാണെന്നും അതുകൊണ്ടാണ് ടൂറിസം മേഖലയിൽ നമുക്ക് വലിയൊരു വിഹിതം നഷ്ടപ്പെടുന്നതെന്നും അവർ തുറന്നടിച്ചു. ഇന്ത്യയിലെത്തുന്ന വിദേശികളെക്കാൾ മികച്ച നിലവാരമുള്ള വിനോദസഞ്ചാരികൾ ശ്രീലങ്കയെയാണ് തിരഞ്ഞെടുക്കുന്നതെന്നും അവർ കൂട്ടിച്ചേർത്തു.ഷെനാസ് ട്രഷറിയുടെ ഈ അഭിപ്രായപ്രകടനം വലിയൊരു വിഭാഗം ആളുകളെ അസ്വസ്ഥരാക്കിയിരിക്കുകയാണ്. തങ്ങളുടെ രാജ്യത്തെ ഇത്തരത്തിൽ താഴ്ത്തിക്കെട്ടി അഭിപ്രായം പറഞ്ഞതിനെതിരെ സോഷ്യൽ മീഡിയയിൽ കടുത്ത പ്രതിഷേധമാണ് ഉയരുന്നത്. ഇന്ത്യയിലെ ടൂറിസം മേഖലയെ ഇത്ര നിസാരമായി കാണാൻ പാടില്ലായിരുന്നുവെന്നും, സ്വന്തം രാജ്യത്തെ ഇത്തരത്തിൽ അധിക്ഷേപിക്കുന്നത് ശരിയല്ലെന്നുമാണ് നിരവധി ആളുകൾ അഭിപ്രായപ്പെടുന്നത്. വിനോദസഞ്ചാരമേഖലയിലെ ചില പോരായ്മകൾ ചൂണ്ടിക്കാണിക്കുമ്പോൾ തന്നെ, രാജ്യത്തെ മൊത്തത്തിൽ ‘വൃത്തിയില്ലാത്ത രാജ്യം’ എന്ന് വിശേഷിപ്പിച്ചത് തെറ്റായ പ്രവണതയാണെന്നാണ് വിമർശകർ ചൂണ്ടിക്കാട്ടുന്നത്. ഒരു പ്രശസ്തയായ ഇൻഫ്ലുവൻസർ ഇത്തരം അഭിപ്രായങ്ങൾ പറയുമ്പോൾ അത് രാജ്യത്തിൻ്റെ പ്രതിച്ഛായയെ ബാധിക്കുമെന്നതാണ് വലിയൊരു വിഭാഗം ആളുകളുടെ വാദം. അതേസമയം, ടൂറിസം മേഖലയിൽ രാജ്യം ശ്രദ്ധിക്കേണ്ട പ്രധാനപ്പെട്ട കാര്യങ്ങളെക്കുറിച്ചുള്ള ഒരു ഓർമ്മപ്പെടുത്തലായി ഇതിനെ കാണണമെന്ന് അഭിപ്രായപ്പെടുന്നവരും കുറവല്ല. എന്തുതന്നെയായാലും, ഈ പരാമർശം സോഷ്യൽ മീഡിയയിൽ വലിയ വാദപ്രതിവാദങ്ങൾക്ക് തിരികൊളുത്തിയിരിക്കുകയാണ്.

നീറ്റ് യുജി ചോദ്യപേപ്പർ സുരക്ഷയ്ക്കായി സേനയുടെ സഹായം തേടാൻ കേന്ദ്രസർക്കാർ

ജൂൺ 21-ന് നടത്താൻ നിശ്ചയിച്ചിരിക്കുന്ന നീറ്റ് യുജി പുനപ്പരീക്ഷ സുഗമവും സുരക്ഷിതവുമാക്കുന്നതിനായി പ്രതിരോധസേനയുടെ സഹായം തേടാൻ കേന്ദ്രസർക്കാർ തീരുമാനിച്ചു. ചോദ്യപേപ്പർ കൃത്യസമയത്ത് സുരക്ഷിതമായി വിതരണം ചെയ്യുന്നതിനായി വായുസേനയുടെ സഹായം ഉപയോഗപ്പെടുത്തുമെന്ന് കേന്ദ്ര വിദ്യാഭ്യാസ വകുപ്പുമന്ത്രി ധർമേന്ദ്ര പ്രധാൻ അറിയിച്ചു. മേയ് മൂന്നാം തീയതി നടന്ന പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്നതിനെ തുടർന്ന് റദ്ദാക്കിയ സാഹചര്യത്തിലാണ് പുനപ്പരീക്ഷയ്ക്ക് സർക്കാർ ഇത്രയും വലിയ സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തുന്നത്.ചോദ്യപേപ്പറിന്റെ സുരക്ഷിതമായ വിതരണത്തിനായി വായുസേനയെക്കൂടി ഉൾപ്പെടുത്താനുള്ള തീരുമാനം സംബന്ധിച്ച് ഒരു വാർത്താചാനലിനോട് സംസാരിക്കവെയാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ജൂൺ മാസത്തിലെ പ്രതികൂല കാലാവസ്ഥയും പരീക്ഷയുടെ സുരക്ഷയും ഉൾപ്പെടെയുള്ള വിവിധ ഘടകങ്ങൾ സമഗ്രമായി പരിശോധിച്ച ശേഷമാണ് ഇത്തരമൊരു തീരുമാനത്തിലേക്ക് എത്തിയത്. നേരത്തെ തപാൽ വകുപ്പ് വഴിയായിരുന്നു ചോദ്യപേപ്പർ വിതരണം നടത്തിയിരുന്നത്. വായുസേനയുടെ സഹായം കൂടി ലഭ്യമാക്കുന്നതോടെ ചോദ്യപേപ്പറുകൾ സമയബന്ധിതമായി സുരക്ഷിതമായി തന്നെ അതത് കേന്ദ്രങ്ങളിലെത്തിക്കാൻ സാധിക്കുമെന്നാണ് സർക്കാർ വിലയിരുത്തുന്നത്. പരീക്ഷ സുതാര്യവും കുറ്റമറ്റതുമായി നടത്തുന്നതിന് സർക്കാർ പൂർണസജ്ജമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. ചോദ്യപേപ്പർ ചോർച്ച തടയുന്നതിനും പരീക്ഷയുടെ സുരക്ഷാ സംവിധാനങ്ങൾ ശക്തമാക്കുന്നതിനുമായി ഉന്നതതല യോഗം ചേർന്നിരുന്നു. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്, വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ, കമ്യൂണിക്കേഷൻസ് വകുപ്പുമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ എന്നിവർ പങ്കെടുത്ത യോഗത്തിലാണ് സുരക്ഷ വർധിപ്പിക്കാൻ തീരുമാനിച്ചത്. ഈ യോഗത്തിലാണ് ചോദ്യപേപ്പർ വിതരണത്തിന് വായുസേനയുടെ സേവനം ഉപയോഗപ്പെടുത്താമെന്ന നിർദേശം ഉയർന്നുവന്നത്. വിദ്യാർത്ഥികളുടെ ഭാവി സുരക്ഷിതമാക്കാനും പരീക്ഷാ നടത്തിപ്പിലെ ആശങ്കകൾ പരിഹരിക്കാനും സർക്കാർ മുൻഗണന നൽകുന്നതിന്റെ ഭാഗമായാണ് ഇത്തരമൊരു നടപടി.

ഹോർമുസ് കടലിടുക്ക് ആരുടെയും കുത്തകയല്ല; ഒമാന് മുന്നറിയിപ്പുമായി ട്രംപ്

ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണം ഒരു രാജ്യത്തിനും വിട്ടുനൽകില്ലെന്ന് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വ്യക്തമാക്കി. കടലിടുക്ക് എല്ലാ രാജ്യങ്ങൾക്കുമായി തുറന്നുകിടക്കണമെന്നും ആരും അത് നിയന്ത്രിക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. ഹോർമുസ് കടലിടുക്കുമായി ബന്ധപ്പെട്ട കാര്യത്തിൽ ഒമാൻ മറ്റെല്ലാവരെയും പോലെ പെരുമാറണമെന്നും അല്ലാത്തപക്ഷം ഒമാനെ തകർക്കുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകി. ഇറാനെതിരായ നിലപാട് കടുപ്പിച്ച ട്രംപ്, സമ്പുഷ്ടീകരിച്ച യുറേനിയം ശേഖരം പൂർണമായും ഉപേക്ഷിച്ചാൽ പോലും ഇറാന് മേലുള്ള സാമ്പത്തിക ഉപരോധങ്ങളിൽ യാതൊരു ഇളവും നൽകില്ലെന്ന് പിബിഎസ് ന്യൂസിനു നൽകിയ അഭിമുഖത്തിൽ ആവർത്തിച്ചു. അതേസമയം ഗൾഫ് മേഖലയിൽ സമാധാനം കൊണ്ടുവരുന്നതിനും ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം പുനഃസ്ഥാപിക്കുന്നതിനുമായി അമേരിക്കയും ഇറാനും തമ്മിൽ പുതിയൊരു സമാധാന ഉടമ്പടിയുടെ കരട് രേഖ കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു. ഈ കരട് ധാരണയുടെ അടിസ്ഥാനത്തിൽ ഹോർമുസ് കടലിടുക്ക് ഒരു മാസത്തിനുള്ളിൽ വീണ്ടും തുറക്കാൻ ഇറാൻ തയ്യാറെടുക്കുന്നതായി ഇറാനിയൻ സ്റ്റേറ്റ് ടെലിവിഷൻ റിപ്പോർട്ട് ചെയ്തിരുന്നു. മേഖലയിൽനിന്ന് അമേരിക്കൻ സൈന്യത്തെ ഭാഗികമായി പിൻവലിക്കുന്നതും ഈ കരട് രേഖയുടെ ലക്ഷ്യങ്ങളിലൊന്നാണ്.

ഇന്റർനെറ്റും സ്മാർട്ട്ഫോണുകളും മനുഷ്യരുടെ ജീവിതം എളുപ്പമാക്കിയെന്ന് നമ്മൾ അഭിമാനിക്കുമ്പോൾ, അതേ സാങ്കേതികവിദ്യയുടെ മറവിൽ വളരുന്നത് ലോകത്തിലെ ഏറ്റവും ക്രൂരവും ഭയാനകവുമായ കുറ്റകൃത്യ ശൃംഖലകളിലൊന്നാണ്.

ഇന്റർനെറ്റും സ്മാർട്ട്ഫോണുകളും മനുഷ്യരുടെ ജീവിതം എളുപ്പമാക്കിയെന്ന് നമ്മൾ അഭിമാനിക്കുമ്പോൾ, അതേ സാങ്കേതികവിദ്യയുടെ മറവിൽ വളരുന്നത് ലോകത്തിലെ ഏറ്റവും ക്രൂരവും ഭയാനകവുമായ കുറ്റകൃത്യ ശൃംഖലകളിലൊന്നാണ്. കുട്ടികളുടെയും സ്ത്രീകളുടെയും ലൈംഗിക ചൂഷണം, മനുഷ്യക്കടത്ത്, ഓൺലൈൻ പീഡന ശൃംഖലകൾ എന്നിവ ഇന്ന് അതിർത്തികളില്ലാത്ത ഒരു ആഗോള പ്രതിസന്ധിയായി മാറിയിരിക്കുകയാണ്. വിരൽതുമ്പിലെ ഒരു ക്ലിക്കിലൂടെ പോലും ഇരകളെ കണ്ടെത്താനും വാങ്ങാനും വിൽക്കാനും കഴിയുന്ന തരത്തിൽ കുറ്റവാളികൾ സാങ്കേതികവിദ്യയെ ദുരുപയോഗം ചെയ്യുന്ന കാലത്താണ് നാം ജീവിക്കുന്നത്. ഈ യാഥാർഥ്യത്തിലേക്ക് സമൂഹത്തിന്റെ ശ്രദ്ധ വീണ്ടും തിരിക്കുകയാണ് പ്രശസ്ത സാമൂഹിക പ്രവർത്തകയും എഴുത്തുകാരിയുമായ സുനിത കൃഷ്ണൻ. ഒരു പുരസ്കാര ചടങ്ങിനിടയാണ് പ്രസംഗത്തിൽ, മനുഷ്യക്കടത്തിന്റെയും ലൈംഗിക ചൂഷണത്തിന്റെയും ഇരുണ്ട ലോകത്ത് നിന്ന് കണ്ട അനുഭവങ്ങളാണ് അവർ പങ്കുവെച്ചത്.“ലൈംഗികതയ്ക്ക് വേണ്ടി മനുഷ്യവർഗം ചൂഷണം ചെയ്യപ്പെടുന്ന ഇരുണ്ടകാലത്തു നിന്നാണ് ഞാൻ വരുന്നത്” എന്ന വാക്കുകളോടെയായിരുന്നു സുനിത കൃഷ്ണന്റെ പ്രസംഗം ആരംഭിച്ചത്. വർഷങ്ങളായി മനുഷ്യക്കടത്തിനും ലൈംഗിക ചൂഷണത്തിനും ഇരയാകുന്നവർക്കുവേണ്ടി പ്രവർത്തിക്കുന്ന തനിക്ക് ഇന്നും ഏറ്റവും ഭയം തോന്നുന്നത് കുറ്റവാളികളെയല്ല, മറിച്ച് സമൂഹത്തിന്റെ നിശബ്ദതയെയാണെന്ന് അവർ പറഞ്ഞു. ഒരു മൂന്നുവയസ്സുകാരിയെ വ്യഭിചാര കേന്ദ്രത്തിൽ നിന്ന് രക്ഷപ്പെടുത്തിയ അനുഭവം വിവരിച്ച സുനിത, കുട്ടികൾ പോലും വിപണന വസ്തുക്കളായി മാറുന്ന യാഥാർഥ്യമാണ് സമൂഹം നേരിടുന്നതെന്ന് ചൂണ്ടിക്കാട്ടി. ഒരുകാലത്ത് കുറ്റവാളികളെ തിരിച്ചറിയാൻ എളുപ്പമായിരുന്നെങ്കിൽ ഇന്ന് സാങ്കേതികവിദ്യയുടെ മറവിൽ അവരുടെ മുഖങ്ങൾ അദൃശ്യമാകുകയാണെന്നും അവർ പറഞ്ഞു. ഓൺലൈൻ പ്ലാറ്റ്ഫോമുകളിലൂടെ കുട്ടികളെയും സ്ത്രീകളെയും വിൽക്കുന്ന പുതിയ ശൃംഖലകൾ രൂപപ്പെട്ടിരിക്കുന്നുവെന്നും സ്വന്തം അന്വേഷണത്തിനിടെ വെറും മിനിറ്റുകൾക്കുള്ളിൽ ആയിരക്കണക്കിന് ഇന്ത്യൻ കുട്ടികളുടെ നഗ്നവീഡിയോകൾ ലഭിച്ച അനുഭവം ഞെട്ടലോടെയാണ് അവർ പങ്കുവെച്ചത്.എന്നാൽ പ്രസംഗത്തിന്റെ കേന്ദ്രബിന്ദു കണക്കുകളോ കുറ്റകൃത്യങ്ങളോ ആയിരുന്നില്ല. “എന്റെ കുഞ്ഞിന് സംഭവിച്ചാൽ മാത്രമേ ഞാൻ പ്രതികരിക്കൂ” എന്ന മനോഭാവമാണ് സമൂഹത്തിന്റെ ഏറ്റവും വലിയ പരാജയമെന്ന് സുനിത കൃഷ്ണൻ ചൂണ്ടിക്കാട്ടി. ഒരു കുഞ്ഞ് ചൂഷണം ചെയ്യപ്പെടുമ്പോൾ അത് ഒരു കുടുംബത്തിന്റെ മാത്രം ദുരന്തമല്ല, സമൂഹത്തിന്റെ കൂട്ടായ പരാജയമാണെന്നും അവർ ഓർമ്മിപ്പിച്ചു.കുറ്റവാളികളുടെ ക്രൂരതയെക്കാൾ ഭയപ്പെടുത്തുന്നത് അതെല്ലാം അറിഞ്ഞിട്ടും നിശബ്ദരായി തുടരുന്ന മനുഷ്യരുടെ അനാസ്ഥയാണെന്ന മുന്നറിയിപ്പോടെയാണ് സുനിത കൃഷ്ണൻ തന്റെ വാക്കുകൾ അവസാനിപ്പിച്ചത്.

വീണ വിജയന്റെ ഫോണ്‍ കസ്റ്റഡിയില്‍; ശാസ്ത്രീയ പരിശോധനയോടെ ‘പൂട്ട് വീഴുമോ’?

വര്‍ഷങ്ങളായി കേരളം ഉറ്റുനോക്കുന്ന എക്‌സാലോജിക് വിവാദങ്ങളില്‍ നിര്‍ണായക വഴിത്തിരിവ്. വീണാ വിജയന്റെ ഫോണ്‍ ശാസ്ത്രീയ പരിശോധനയ്ക്കായി കോടതിയില്‍ സമര്‍പ്പിക്കാന്‍ അന്വേഷണസംഘം ഒരുങ്ങുന്നു. ഇന്നലെ റെയ്ഡില്‍ വീണയുടെ സ്വകാര്യ ഫോണും പിടിച്ചെടുത്തിരുന്നു. വീണയുടെ മൂന്ന് ബാങ്ക് അക്കൗണ്ടുകളും ഇഡി മരവിപ്പിച്ചിട്ടുണ്ട്. ഡിജിറ്റല്‍ തെളിവുകള്‍ പിഎംഎല്‍എ കോടതിയില്‍ സമര്‍പ്പിക്കും. പിണറായിയുടെ വീട്ടിലെ പരിശോധയിലും രേഖകള്‍ കണ്ടെത്തിയതായി ഇഡി വ്യക്തമാക്കിയിട്ടുണ്ട്. ഇതിനിടെ റെയ്ഡിനിടയിലെ അക്രമങ്ങള്‍ പെട്ടെന്ന് ഉണ്ടായതല്ലെന്നും ഇതിന് പിന്നില്‍ ആസൂത്രണം ഉണ്ടെന്നുമാണ് കണ്ടെത്തല്‍. സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട നിര്‍ണായക വിവരങ്ങള്‍ ഈ ഫോണില്‍ ഉണ്ടെന്നാണ് സൂചന. പരിശോധന സുതാര്യമാക്കാന്‍ കോടതി മുഖേനയായിരിക്കും ഫോറന്‍സിക് ലാബിലേക്ക് അയക്കുക.ഡിജിറ്റല്‍ തെളിവുകള്‍ പുറത്തുവരുന്നതോടെ കേസിന്റെ ഭാവി തന്നെ മാറിമറിഞ്ഞേക്കാം.

നിങ്ങൾ ഷോപ്പ് ചെയ്യൂ, ബാഗ് ഞങ്ങൾ ചുമക്കാം;ഡൽഹിയിൽ തരംഗമായി ‘ക്യാരിമെൻ’ സർവീസ്

ഡൽഹിയിലെ തിരക്കേറിയ മാർക്കറ്റുകളിൽ ഷോപ്പിങ്ങിന് പോകുന്നവർക്ക് വലിയ ആശ്വാസമേകിക്കൊണ്ട് ‘ക്യാരിമെൻ’ എന്ന പേരിൽ ഒരു പുതിയ സ്റ്റാർട്ടപ്പ് സർവീസ് ആരംഭിച്ചിരിക്കുന്നു. ‘യു ഷോപ്പ്, വി ക്യാരി’ (You Shop, We Carry) എന്ന ആശയവുമായി എത്തിയ ഈ സേവനം, ഷോപ്പിങ് നടത്തുമ്പോൾ ബാഗുകൾ ചുമക്കാനും വഴി കാണിക്കാനും ആളുകളെ സഹായിക്കുന്നു. ഒരു മണിക്കൂറിന് 149 രൂപ നിരക്കിലാണ് ഈ ഷോപ്പിങ് അസിസ്റ്റന്റ്മാരുടെ സേവനം ലഭ്യമാകുന്നത്. രണ്ടു മണിക്കൂറിന് 219 രൂപയും, മൂന്ന് മണിക്കൂറിന് 319 രൂപയും, നാല് മണിക്കൂറിന് 399 രൂപയുമാണ് നിരക്കുകൾ. നിലവിൽ ഡൽഹിയിലെ ലജ്പത് നഗർ മാർക്കറ്റിലാണ് ഈ സർവീസ് പ്രവർത്തിക്കുന്നത്. ഒരു ക്യാരിമാൻ പരമാവധി 12 കിലോ വരെ ഭാരമുള്ള ബാഗുകൾ ചുമക്കും. ഭാരം കൂടിയാൽ അധികമായി മറ്റൊരാളെക്കൂടി ബുക്ക് ചെയ്യാവുന്നതാണ്. വെറുമൊരു ബാഗ് കാരിയർ എന്നതിനപ്പുറം, കുട്ടികളുമായി വരുന്ന അമ്മമാർക്കായി ‘ബേബി പ്രാം അസിസ്റ്റൻസ്’ നൽകാനും, നടന്നു തളരുന്നവർക്കായി ക്യാമ്പിങ് കസേരകൾ, കുട, ശുദ്ധജലം എന്നിവ കരുതാനും ഇവർ തയ്യാറാണ്. കൂടാതെ ഫോൺ ചാർജ് തീരുന്നവർക്കായി ഇവരുടെ പക്കൽ പവർബാങ്കും ഉണ്ടാകും. മികച്ച വിലയിൽ സാധനങ്ങൾ കിട്ടുന്ന കടകളിലേക്ക് വഴി കാട്ടാനും ഇവർക്ക് പരിശീലനം ലഭിച്ചിട്ടുണ്ട്. മാർക്കറ്റിലെ ബൂത്തുകൾ വഴിയോ വാട്സാപ്പ് വഴിയോ ഈ സേവനം ബുക്ക് ചെയ്യാം. വരും ദിവസങ്ങളിൽ ചാന്ദ്നി ചൗക്ക്, സരോജിനി മാർക്കറ്റ് തുടങ്ങിയ സ്ഥലങ്ങളിലേക്കും, ബംഗളൂരു, ചെന്നൈ തുടങ്ങിയ നഗരങ്ങളിലേക്കും ഈ സേവനം വ്യാപിപ്പിക്കാൻ കമ്പനി ലക്ഷ്യമിടുന്നു.

മലയാളിയുടെ സ്നേഹം ജയിച്ചു; ഇരുപത് വർഷത്തിന് ശേഷം റഹീം നാട്ടിൽ

ഇരുപത് വർഷത്തെ നീണ്ട കാത്തിരിപ്പിന് ഒടുവിൽ കോഴിക്കോട് ഫറോക് സ്വദേശി അബ്ദുൽ റഹീം സ്വന്തം നാട്ടിൽ തിരിച്ചെത്തി. ഒരു പെരുന്നാൾ മധുരം പോലെയാണ് റഹീമിന്റെ ഈ മടങ്ങിവരവ് പ്രവാസലോകവും കേരളക്കരയും ഒരുപോലെ നെഞ്ചിലേറ്റുന്നത്.സൗദി അറേബ്യയിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിഞ്ഞിരുന്ന റഹീമിനെ രക്ഷിക്കാൻ ലോകമെമ്പാടുമുള്ള മലയാളി സമൂഹം ഒന്നടങ്കം കൈകോർക്കുകയായിരുന്നു. മതം നോക്കാതെ, ജാതി നോക്കാതെ മലയാളികൾ ഒത്തുചേർന്ന് സമാഹരിച്ച 34 കോടിയിലധികം രൂപയാണ് ആ ജീവൻ കാത്തുസൂക്ഷിച്ചത്. നിയമപരമായ എല്ലാ നടപടികളും പൂർത്തിയാക്കി ജയിൽ മോചിതനായ റഹീം കരിപ്പൂർ വിമാനത്താവളത്തിൽ ഇറങ്ങിയപ്പോൾ വികാരനിർഭരമായ രംഗങ്ങൾക്കാണ് നാട് സാക്ഷ്യം വഹിച്ചത്. വർഷങ്ങൾക്ക് ശേഷം മകനെ കെട്ടിപ്പിടിച്ച് പൊട്ടിക്കരയുന്ന ഉമ്മയുടെയും, അവനെ വരവേൽക്കാൻ തടിച്ചുകൂടിയ നാട്ടുകാരുടെയും ദൃശ്യങ്ങൾ ഏതൊരു മനുഷ്യന്റെയും കണ്ണ് നിറയ്ക്കുന്നതായിരുന്നു. പണമില്ലാത്തതിന്റെ പേരിൽ ഒരു പ്രവാസിയുടെയും ജീവൻ പൊലിയാൻ അനുവദിക്കില്ലെന്ന് തെളിയിച്ച മലയാളിയുടെ സ്നേഹത്തിന്റെയും ഒത്തൊരുമയുടെയും വലിയൊരു വിജയമാണിത്.

ഏഴു വർഷത്തെ പീഡനം, 487 പുരുഷന്മാർ;ഫ്രഞ്ച് ബാങ്ക് മാനേജർ തന്റെ പങ്കാളിയോട് ചെയ്ത ക്രൂരത

ഫ്രാൻസിലെ പാരിസിൽ നിന്ന് പുറത്തുവരുന്ന ക്രൂരമായ പീഡനത്തിന്റെ വാർത്തകൾ അന്താരാഷ്ട്ര മാധ്യമങ്ങളിൽ വലിയ ഞെട്ടലുണ്ടാക്കിയിരിക്കുകയാണ്. തണലാകേണ്ട സ്വന്തം പങ്കാളിയിൽ നിന്ന് ഏഴു വർഷത്തോളം അതിക്രൂരമായ ശാരീരിക-ലൈംഗിക പീഡനങ്ങൾക്ക് ഇരയാകേണ്ടി വന്ന 42-കാരിയായ ലെറ്റീഷ്യ ആർ എന്ന യുവതിയുടെ അതിജീവനക്കഥയാണിത്. ഭീഷണിയുടെ നിഴലിൽ നിർത്തി തന്നെ മൃഗത്തെപ്പോലെ വേട്ടയാടിയ മുൻ പങ്കാളിയും മുൻ ബാങ്ക് മാനേജരുമായ ഗില്ലോം ബുച്ചിക്ക് ഒടുവിൽ ഫ്രഞ്ച് കോടതി 25 വർഷത്തെ തടവുശിക്ഷ വിധിച്ചിരിക്കുകയാണ്. 2015 മുതൽ 2022 വരെയുള്ള കാലയളവിൽ തങ്ങളുടെ സ്വകാര്യ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് പ്രതി ലെറ്റീഷ്യയെ കീഴ്പ്പെടുത്തിയത്. പണത്തിനായി അപരിചിതർക്കും സ്വന്തം സുഹൃത്തുക്കൾക്കും സഹപ്രവർത്തകർക്കും അയാൾ ഈ യുവതിയെ കാഴ്ചവയ്ക്കുകയായിരുന്നു. വിചാരണ വേളയിൽ കോടതിക്ക് മുന്നിൽ പൊട്ടിക്കരഞ്ഞുകൊണ്ട് താൻ അനുഭവിച്ച നരകയാതനകൾ ലെറ്റീഷ്യ തുറന്നുപറഞ്ഞു. തന്നെ ചൂഷണം ചെയ്ത പുരുഷന്മാരുടെ എണ്ണം 487 പിന്നിട്ടപ്പോൾ താൻ എണ്ണുന്നത് നിർത്തിയെന്ന ലെറ്റീഷ്യയുടെ വാക്കുകൾ കേട്ട് വിറങ്ങലടിച്ചു നിൽക്കാനേ കോടതിക്കും കഴിഞ്ഞുള്ളൂ. അതേസമയം, ലെറ്റീഷ്യയെ വേശ്യാവൃത്തിക്ക് നിർബന്ധിച്ചിരുന്നതായും സുഹൃത്തുക്കൾക്ക് കൈമാറിയിരുന്നതായും പ്രതിയായ ബുച്ചി കോടതിയിൽ സമ്മതിച്ചെങ്കിലും, ഇതെല്ലാം പരസ്പര സമ്മതത്തോടെയാണ് ചെയ്തതെന്ന വിചിത്ര വാദമാണ് അയാൾ ഉന്നയിച്ചത്. എന്നാൽ ഒരു ഇരയുടെ നിസ്സഹായാവസ്ഥയെയും മാനസികാവസ്ഥയെയും ചൂഷണം ചെയ്ത് നടത്തിയ ഈ അതിക്രമത്തെ പരസ്പര സമ്മതമെന്ന് വിളിക്കാൻ കഴിയില്ലെന്ന് കോടതി നിരീക്ഷിച്ചു. പ്രതിഭാഗത്തിന്റെ വാദങ്ങൾ പൂർണ്ണമായും തള്ളിക്കളഞ്ഞ കോടതി പ്രതിക്ക് കാൽനൂറ്റാണ്ട് കാലത്തെ കഠിനതടവ് വിധിക്കുകയായിരുന്നു. വർഷങ്ങളോളം നീണ്ട ക്രൂര പീഡനങ്ങൾ കാരണം കടുത്ത മാനസിക ആഘാതത്തിലാണ് ലെറ്റീഷ്യ ഇപ്പോഴുമുള്ളത്. എങ്കിലും ഭയത്തിന്റെ തടവറയിൽ നിന്ന് പുറത്തുകടന്ന് സത്യം വിളിച്ച് പറഞ്ഞ് പ്രതിക്ക് അർഹമായ ശിക്ഷ വാങ്ങിനൽകാൻ കഴിഞ്ഞതിന്റെ ആശ്വാസത്തിലാണ് ഈ അമ്മ.

പാലക്കാട് ആളിയാർ ഡാമിൽ ചരിഞ്ഞ നിലയിൽ കണ്ടെത്തിയ ചില്ലിക്കൊമ്പൻ എന്ന കാട്ടുകൊമ്പന്റെ വിയോഗം വലിയൊരു ചർച്ചയ്ക്ക് തുടക്കമിടുകയാണ്.

ഒഴുക്കിൽപ്പെട്ടപ്പോൾ ചില്ലിക്കൊമ്പൻ രക്ഷപ്പെടാൻ ഒരു ശ്രമവും നടത്തിയില്ല എന്നതാണ് ഏവരെയും അത്ഭുതപ്പെടുത്തുന്നത്. ആനയെ കരയ്ക്ക് കയറാൻ പ്രേരിപ്പിക്കുന്ന ശബ്ദങ്ങൾ വിഡിയോയിൽ വ്യക്തമായി കേൾക്കാമെങ്കിലും, അവൻ അതിന് മുതിർന്നില്ല. മരണം മുന്നിൽ കണ്ടിട്ടും ശാന്തനായി അവൻ നിന്നു.ശാരീരിക അവശതകളോ പ്രായക്കൂടുതലോ കൊണ്ട് വലയുമ്പോൾ ആനകൾ പുഴയിലെ കയങ്ങളിൽ ജീവനൊടുക്കാറുണ്ടെന്നതിന് സാക്ഷ്യമുണ്ട്. പ്രശസ്ത വേട്ടക്കഥാകാരൻ കെന്നത്ത് ആൻഡേഴ്സന്റെ ‘ദി ടൈഗർ റോർസ് എന്ന പുസ്തകത്തിലെ ‘അട്ടപ്പാടിയിലെ വയോധികൻ’ എന്ന അധ്യായത്തിൽ ഇതിനെക്കുറിച്ച് വിശദമായി പ്രതിപാദിക്കുന്നുണ്ട്. വയസ്സായ ആനകൾ ഭക്ഷണം ഉപേക്ഷിച്ച്, ശാന്തമായി വെള്ളത്തിലിറങ്ങി മരണം വരിക്കുന്നതിനെക്കുറിച്ച് അദ്ദേഹം വിവരിക്കുന്നുണ്ട്. തന്റെ ദീർഘകാല അന്വേഷണങ്ങൾക്ക് ആ പുസ്തകം ഉത്തരം നൽകിയതായി അദ്ദേഹം രേഖപ്പെടുത്തിയിട്ടുണ്ട്.നെല്ലിയാമ്പതി മേഖലയിലെ പ്രശസ്തനായ ചില്ലിക്കൊമ്പൻ അത്തരത്തിൽ ഒരു യാത്രയായിരുന്നോ തിരഞ്ഞെടുത്തത്? അതോ ഇതൊരു നിർഭാഗ്യകരമായ അപകടം മാത്രമോ?പ്രകൃതിയുടെ നിഗൂഢതകൾക്ക് മുന്നിൽ ഇന്നും ഉത്തരം കിട്ടാത്ത ചോദ്യമായി ആ ഗജവീരന്റെ മരണം അവശേഷിക്കുന്നു.

ഒമ്പത് വര്‍ഷത്തെ ദുരിതം, നാല് വര്‍ഷത്തെ സമരം’ഒടുവില്‍ നീതി ലഭിച്ച് ഹര്‍ഷിന

കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ചികിത്സാപ്പിഴവിനെത്തുടര്‍ന്ന് വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവത്തില്‍ വര്‍ഷങ്ങളായി നീതിക്കുവേണ്ടി തെരുവില്‍ പോരാടിയ ഹര്‍ഷിന ഒടുവില്‍ ജോലിയില്‍ പ്രവേശിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളേജ് മാതൃശിശു സംരക്ഷണ കേന്ദ്രത്തില്‍ ഓഫീസ് അസിസ്റ്റന്റായാണ് നിയമനം. ആശുപത്രി വികസന സമിതി വഴിയുള്ള സ്ഥിരനിയമനമാണിത്.ഒപ്പം നിന്ന മുഖ്യമന്ത്രി വി.ഡി. സതീശന്റെ ഇടപെടലുകളെ പ്രശംസിച്ച ഹര്‍ഷിന, പ്രശ്‌നത്തില്‍ ഒപ്പം നിന്ന ആരോഗ്യ മന്ത്രിക്കും നന്ദി അറിയിച്ചു. തനിക്ക് പൂര്‍ണ്ണ നീതി ലഭിച്ചുവെന്നും, തന്നെ അവഗണിച്ചവര്‍ക്കും പുച്ഛിച്ചു തള്ളിയവര്‍ക്കുമുള്ള മറുപടിയാണ് ഈ ജോലിയെന്നും ഹര്‍ഷിന മാധ്യമങ്ങളോട് പ്രതികരിച്ചു. 2017-ല്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വെച്ച് നടന്ന പ്രസവ ശസ്ത്രക്രിയയ്ക്കിടെയായിരുന്നു ഹര്‍ഷിനയുടെ വയറ്റില്‍ കത്രിക കുടുങ്ങിയത്. വര്‍ഷങ്ങളോളം ശാരീരിക വേദനയും മാനസിക വിഷമങ്ങളും അനുഭവിച്ച ഹര്‍ഷിന, നീതി ആവശ്യപ്പെട്ട് നടത്തിയ ശക്തമായ ജനകീയ സമരം കേരളത്തിലുടനീളം വലിയ ചര്‍ച്ചയായിരുന്നു. ഒമ്പത് വര്‍ഷത്തോളമാണ് ഹര്‍ഷിന ദുരിതം അനുഭവിച്ചത്. ഇതില്‍ നാല് വര്‍ഷത്തോളം നീതിക്കായി സമരപ്പന്തലിലായിരുന്നു.ആരോഗ്യപ്രശ്‌നങ്ങളും സമരവും കാരണം നല്ല രീതിയില്‍ മുന്നോട്ട് കൊണ്ടുപോകാമായിരുന്ന ബിരുദ പഠനം പോലും പൂര്‍ത്തിയാക്കാന്‍ സാധിച്ചിരുന്നില്ല.