ലഹരിമാഫിയയുടെ വേരറുക്കാൻ ‘ഓപ്പറേഷൻ തൂഫാൻ’; സംസ്ഥാനതല ഉദ്ഘാടനം ചൊവ്വാഴ്ച

കേരളത്തിൽ ലഹരിമാഫിയയുടെ പ്രവർത്തനം വേരോടെ അറുക്കുക എന്ന ലക്ഷ്യത്തോടെ ആഭ്യന്തര വകുപ്പ് ആവിഷ്കരിച്ച ‘ഓപ്പറേഷൻ തൂഫാൻ; ദി നാർക്കോ ഹണ്ട്’ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ചൊവ്വാഴ്ച നടക്കും. ദക്ഷിണേന്ത്യയിലെ തന്നെ ഏറ്റവും വലിയ ലഹരി വിരുദ്ധ വേട്ടയായി വിഭാവനം ചെയ്തിരിക്കുന്ന ഈ പദ്ധതിയുടെ ഉദ്ഘാടനം തിരുവനന്തപുരം കോട്ടൺഹിൽ സ്കൂളിൽ വെച്ച് മുഖ്യമന്ത്രി വി. ഡി. സതീശൻ നിർവ്വഹിക്കും. സിന്തറ്റിക്, കെമിക്കൽ മരുന്നുകളുടെ അതിവേഗ വ്യാപനത്തെ തടയാൻ ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെയാണ് ഈ ഡിജിറ്റൽ യുഗത്തിന് അനുയോജ്യമായ രീതിയിൽ കേരള പോലീസ് പദ്ധതി നടപ്പിലാക്കുന്നത്.ഈ പദ്ധതിയുടെ ഭാഗമായി ലഹരി വിപണനത്തെക്കുറിച്ചുള്ള വിവരങ്ങൾ പൊതുജനങ്ങൾക്ക് രഹസ്യമായി കൈമാറാൻ പ്രത്യേക ആപ്പുകളും വാട്സാപ്പ് ചാറ്റ്‌ബോട്ടുകളും സജ്ജമാക്കും. ക്യാമ്പസുകളും റസിഡൻഷ്യൽ മേഖലകളും കേന്ദ്രീകരിച്ച് ഹോട്ട്‌സ്പോട്ടുകൾ കണ്ടെത്തുകയും ഡ്രോണുകളുടെ സഹായത്തോടെ സ്മാർട്ട് പട്രോളിംഗ് നടത്തുകയും ചെയ്യും. കുട്ടികളെ ലഹരിക്ക് ഇരയാക്കുന്ന സംഘങ്ങളെ കണ്ടെത്തുക, കുറ്റവാളികളുടെ സ്വത്തുക്കൾ കണ്ടുകെട്ടുക, സ്കൂൾ പരിസരങ്ങളിലെ പുകയില വിൽപനയും ഡി.ജെ പാർട്ടികളിലെ ലഹരി ഉപയോഗവും തടയുക എന്നിവയാണ് ഇതിന്റെ പ്രധാന ലക്ഷ്യങ്ങൾ. കൂടാതെ അയൽ സംസ്ഥാനങ്ങളിലെ പോലീസ് മേധാവിമാരുമായി സഹകരിച്ച് അന്തർസംസ്ഥാന ലഹരി കടത്ത് തടയാൻ സംയുക്ത നിരീക്ഷണം ശക്തമാക്കും. സ്കൂൾ തലത്തിൽ പ്രത്യേക കരിക്കുലം ഉൾപ്പെടുത്തിയും പൊതുജന പങ്കാളിത്തം ഉറപ്പാക്കിയും ലഹരിക്കെതിരായ ഈ പോരാട്ടത്തെ ഒരു വലിയ ജനകീയ മുന്നേറ്റമാക്കി മാറ്റാനാണ് ആഭ്യന്തര വകുപ്പ് ലക്ഷ്യമിടുന്നത്. ആരോഗ്യം, വിദ്യാഭ്യാസം, എക്സൈസ്, ഗതാഗതം തുടങ്ങി വിവിധ സർക്കാർ വകുപ്പുകളുടെ കൃത്യമായ ഏകോപനത്തോടെയാണ് ഈ പദ്ധതി മുന്നോട്ട് കൊണ്ടുപോകുന്നത്.

പുഞ്ചിരിയും പുസ്തകസഞ്ചിയുമായി കുരുന്നുകൾ അക്ഷരമുറ്റത്തേക്ക്; പുതിയ അധ്യയനവർഷത്തെ വരവേറ്റ് കേരളം

വേനലവധിക്ക് വിരാമമിട്ടുകൊണ്ട് സംസ്ഥാനത്തെ വിദ്യാലയങ്ങൾ ഇന്ന് വീണ്ടും സജീവമാവുകയാണ്. പുതിയ പ്രതീക്ഷകളും പുസ്തകസഞ്ചികളുമായി ലക്ഷക്കണക്കിന് കുരുന്നുകളാണ് ഇന്ന് അക്ഷരമുറ്റത്തേക്ക് ചുവടുവെക്കുന്നത്. പുതിയ അധ്യയനവർഷത്തെ വരവേൽക്കാൻ സംസ്ഥാനത്തുടനീളമുള്ള വിദ്യാലയങ്ങൾ എല്ലാവിധ ഒരുക്കങ്ങളും പൂർത്തിയാക്കിക്കഴിഞ്ഞു. ഈ വർഷത്തെ സംസ്ഥാനതല സ്കൂൾ പ്രവേശനോത്സവം തിരുവനന്തപുരം പട്ടം ഗവൺമെന്റ് മോഡൽ ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിൽ വെച്ചാണ് നടക്കുന്നത്. മുഖ്യമന്ത്രി വി.ഡി സതീശൻ പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം നിർവ്വഹിക്കും. വിദ്യാർത്ഥിനികൾക്കായി സർക്കാർ പ്രഖ്യാപിച്ച ആർത്തവ അവധി ഉൾപ്പെടെയുള്ള പുരോഗമനപരമായ തീരുമാനങ്ങളുടെ പശ്ചാത്തലത്തിലാണ് ഇത്തവണത്തെ പ്രവേശനോത്സവം നടക്കുന്നത് എന്നത് ഈ അധ്യയനവർഷത്തെ കൂടുതൽ സവിശേഷമാക്കുന്നുണ്ട്.സംസ്ഥാനമൊട്ടാകെ പ്രവേശനോത്സവ ലഹരിയിലാറുമ്പോഴും കാസർകോട് ജില്ലയിൽ രണ്ട് വ്യത്യസ്ത പ്രവേശനോത്സവങ്ങളാണ് ഇത്തവണ നടക്കുന്നത് എന്നത് ശ്രദ്ധേയമാണ്. സ്കൂൾ പ്രവേശനോത്സവത്തിന്റെ വേദി മാറ്റിയതുമായി ബന്ധപ്പെട്ടുണ്ടായ രാഷ്ട്രീയ വിയോജിപ്പുകളും സമ്മർദ്ദങ്ങളുമാണ് ഇതിന് കാരണം. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിൽ കൈകോട്ടുകടവ് സ്കൂളിലും, ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ചായോത്ത് സ്കൂളിലുമാണ് പരിപാടികൾ ക്രമീകരിച്ചിരിക്കുന്നത്. ചായോത്ത് സ്കൂളിൽ കാഞ്ഞങ്ങാട് എംഎൽഎ ഗോവിന്ദൻ പള്ളിക്കാപ്പിലും, കൈകോട്ടുകടവ് സ്കൂളിൽ വൈദ്യുതി മന്ത്രി സണ്ണി ജോസഫും ജില്ലാതല ഉദ്ഘാടനങ്ങൾ നിർവ്വഹിക്കും. എങ്കിലും ആദ്യമായി സ്കൂളിലെത്തുന്ന ഒന്നാം ക്ലാസുകാരെ മധുരവും സമ്മാനങ്ങളും നൽകി വരവേൽക്കാനാണ് അധ്യാപകരും രക്ഷിതാക്കളും പൂർവ്വവിദ്യാർത്ഥികളും ഒരുങ്ങിയിരിക്കുന്നത്. കുട്ടികളെ സ്വീകരിക്കാൻ ക്ലാസ് മുറികൾ തോരണങ്ങൾ തൂക്കിയും ചിത്രങ്ങൾ വരച്ചും മനോഹരമാക്കിയിട്ടുണ്ട്. വിദ്യാലയങ്ങളും പരിസരവും ശുചീകരിക്കുന്നതിനൊപ്പം കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാനുള്ള വിപുലമായ ക്രമീകരണങ്ങളും പൂർത്തിയായിട്ടുണ്ട്. കുരുന്നുകളുടെ കളിചിരികളും കളിക്കൂട്ടുകാരുടെ ഒത്തുചേരലുകളുമായി കേരളത്തിലെ അക്ഷരമുറ്റങ്ങൾ ഇനി സജീവമാകും.

ചൈനയുടെ മരുഭൂമിയിൽ വൻ സൈനിക സമുച്ചയം

ചൈനയുടെ ഷിൻജിയാങ് മരുഭൂമി മേഖലയിലെ വൻ സൈനിക നിർമാണ പ്രവർത്തനങ്ങൾ അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധ നേടുന്നു. ഉപഗ്രഹ ചിത്രങ്ങളുടെ അടിസ്ഥാനത്തിൽ പുറത്തുവന്ന റിപ്പോർട്ടുകൾ പ്രകാരം, രാജ്യത്തിന്റെ പടിഞ്ഞാറൻ ഭാഗത്ത് അത്യാധുനിക സൈനിക സമുച്ചയങ്ങളുടെ ശൃംഖല ചൈന വികസിപ്പിക്കുകയാണെന്നാണ് സൂചന. അന്താരാഷ്ട്ര വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച്, കിഴക്കൻ ഷിൻജിയാങ്ങിലെ ഹാമി നഗരത്തിന് സമീപമുള്ള മരുഭൂമി പ്രദേശങ്ങളിൽ 80-ലധികം പുതിയ കേന്ദ്രങ്ങളാണ് നിർമിക്കപ്പെടുന്നത്. ഉപഗ്രഹ ആശയവിനിമയം, കമാൻഡ് നിയന്ത്രണം, സൈനിക ഏകോപനം തുടങ്ങിയ പ്രവർത്തനങ്ങൾക്കായി സജ്ജമാക്കിയ സംവിധാനങ്ങൾ ഇവിടെ സ്ഥാപിക്കുന്നതായി ഉപഗ്രഹ ചിത്രങ്ങളിൽ നിന്ന് വ്യക്തമാകുന്നു. ഹാമിക്കു സമീപമുള്ള രണ്ട് അഷ്ടഭുജാകൃതിയിലുള്ള പ്രധാന സമുച്ചയങ്ങളെ കേന്ദ്രീകരിച്ചാണ് നിർമാണം പുരോഗമിക്കുന്നത്. ഹാമിയിലെ ആണവ മിസൈൽ ശേഖരങ്ങൾക്ക് തെക്ക്-പടിഞ്ഞാറ് ഭാഗത്തായി സ്ഥിതിചെയ്യുന്ന ഇവയിൽ ഒന്ന് നഗരത്തിൽ നിന്ന് ഏകദേശം 140 കിലോമീറ്ററും മറ്റൊന്ന് 230 കിലോമീറ്ററും അകലെയാണ്. സമുച്ചയങ്ങളിൽ ജീവനക്കാർക്കുള്ള താമസസൗകര്യങ്ങൾ, വൻ സൈനിക വാഹനങ്ങൾ, സുരക്ഷാ ബങ്കറുകൾ, ആയുധ സംഭരണ കേന്ദ്രങ്ങൾ എന്നിവയും ഉൾപ്പെടുത്തിയിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. ഏപ്രിൽ, മേയ് മാസങ്ങളിൽ ഇവിടെ സൈനിക അഭ്യാസങ്ങൾ നടന്നതായും വിലയിരുത്തലുകളുണ്ട്. ഇക്കാര്യത്തിൽ ചൈനീസ് സർക്കാർ ഇതുവരെ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല. എന്നാൽ കഴിഞ്ഞ കുറച്ച് വർഷങ്ങളായി രാജ്യത്തിന്റെ പ്രതിരോധ ശേഷി ശക്തിപ്പെടുത്തുന്നതിനും ആണവായുധ ശേഖരം വികസിപ്പിക്കുന്നതിനുമായി ചൈന വൻതോതിൽ നിക്ഷേപം നടത്തിവരികയാണ്. തായ്‌വാനെ ചൊല്ലിയുള്ള വർധിച്ചുവരുന്ന സംഘർഷങ്ങളും അമേരിക്ക-ചൈന മത്സരവും പുതിയ നിർമാണ പ്രവർത്തനങ്ങൾക്ക് പിന്നിലെ പ്രധാന കാരണങ്ങളായി പ്രതിരോധ വിദഗ്ധർ വിലയിരുത്തുന്നു. “ആദ്യം ആണവായുധം ഉപയോഗിക്കില്ല” എന്ന നയമാണ് ചൈന ഔദ്യോഗികമായി പിന്തുടരുന്നതെങ്കിലും, തായ്‌വാൻ വിഷയത്തിൽ വിദേശ ഇടപെടലുകൾ ഉണ്ടായാൽ സാഹചര്യം മാറിയേക്കാമെന്ന ആശങ്കകൾ മുമ്പ് ഉയർന്നിരുന്നു. തായ്‌വാനുമായി ബന്ധപ്പെട്ട തർക്കങ്ങൾ സൂക്ഷ്മമായി കൈകാര്യം ചെയ്യേണ്ടതുണ്ടെന്നും അല്ലാത്തപക്ഷം അത് ചൈനയും അമേരിക്കയും തമ്മിലുള്ള ബന്ധത്തെ കൂടുതൽ വഷളാക്കുമെന്നും ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ് നേരത്തേ മുന്നറിയിപ്പ് നൽകിയിരുന്നു. പുതിയ സൈനിക സമുച്ചയങ്ങളുടെ റിപ്പോർട്ടുകൾ പുറത്തുവന്നതോടെ മേഖലയിലെ സുരക്ഷാ സാഹചര്യങ്ങളെക്കുറിച്ചുള്ള ചർച്ചകൾ വീണ്ടും ശക്തമായിരിക്കുകയാണ്.

കുടുംബത്തെക്കുറിച്ചുള്ള ആശങ്ക; വാതിലിൽ കുറിപ്പെഴുതി ജീവനൊടുക്കി പിതാവ്.

സാമ്പത്തിക പ്രതിസന്ധിയും തൊഴിൽ നഷ്ടവും ഒരാളുടെ ജീവിതത്തെ എത്രത്തോളം തകർക്കാനാകുമെന്നതിന്റെ വേദനാജനകമായ ഉദാഹരണമാണ് ഗുജറാത്തിലെ ഗാന്ധിനഗറിൽ നിന്ന് പുറത്തുവന്ന സംഭവം. ജീവിതത്തിന്റെ അവസാന നിമിഷങ്ങളിൽ പോലും സ്വന്തം കുടുംബത്തിന്റെ സുരക്ഷയെക്കുറിച്ച് ചിന്തിച്ച ഒരു പിതാവിന്റെ കുറിപ്പാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിലും വാർത്താ ലോകത്തും ചർച്ചയാകുന്നത്. ഗാന്ധിനഗറിലെ കുദാസൻ പ്രദേശത്തെ പൂനം റെസിഡൻസിയിലുള്ള ഫ്ലാറ്റിൽ താമസിച്ചിരുന്ന പങ്കജ് ബൻസാലി (42) ആണ് ആത്മഹത്യ ചെയ്തത്. ഇൻഫോസിറ്റിയിലെ ഒരു സ്റ്റോക്ക് മാർക്കറ്റ് അനുബന്ധ സ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന ബൻസാലിക്ക് അഞ്ച് മാസം മുൻപാണ് ജോലി നഷ്ടമായത്. തുടർന്ന് സാമ്പത്തിക ബുദ്ധിമുട്ടുകളും കടബാധ്യതകളും വർധിച്ചതോടെ അദ്ദേഹം കടുത്ത മാനസിക സമ്മർദ്ദത്തിലായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ജോലി നഷ്ടപ്പെട്ടതിന്റെ ആഘാതത്തിൽ നിന്ന് കരകയറാൻ ശ്രമിക്കുന്നതിനിടെയാണ് ഓഹരി വിപണിയിലുണ്ടായ തിരിച്ചടികളും അദ്ദേഹത്തെ കൂടുതൽ പ്രതിസന്ധിയിലേക്ക് തള്ളിവിട്ടത്. വരുമാനമില്ലാത്ത അവസ്ഥയും സാമ്പത്തിക ബാധ്യതകളും ചേർന്നപ്പോൾ ജീവിതം മുന്നോട്ട് കൊണ്ടുപോകാൻ കഴിയില്ലെന്ന തോന്നലിലേക്ക് അദ്ദേഹം എത്തിച്ചേർന്നതായാണ് അന്വേഷണത്തിൽ നിന്ന് ലഭിക്കുന്ന സൂചന. എന്നാൽ മരണത്തിന് തൊട്ടുമുമ്പും കുടുംബത്തിന്റെ സുരക്ഷ ഉറപ്പാക്കാനായിരുന്നു അദ്ദേഹത്തിന്റെ ശ്രമം. ഫ്ലാറ്റിന്റെ പ്രധാന വാതിലിൽ അദ്ദേഹം ഒരു കുറിപ്പ് എഴുതി ഒട്ടിച്ചിരുന്നു. “വിഷവാതകമുണ്ട്. ദയവായി ആരും അകത്ത് പ്രവേശിക്കരുത്. ഇവിടെയുള്ള വെള്ളം കുടിക്കരുത്. മാൻവി, പുറത്തുതന്നെ നിൽക്കൂ” എന്നായിരുന്നു ഇംഗ്ലീഷിൽ എഴുതിയിരുന്നത്. തന്റെ മകളെ പേരെടുത്ത് പരാമർശിച്ച ആ വരികൾ വായിച്ചവരുടെ കണ്ണുകളെ ഈറനണിയിക്കുന്നതാണ്. ദിവസങ്ങളോളം പങ്കജ് ബൻസാലിയുമായി ബന്ധപ്പെടാൻ കഴിയാതിരുന്നതിനെ തുടർന്ന് ബന്ധുക്കൾ മെയ് 27ന് ഫ്ലാറ്റിലെത്തിയപ്പോഴാണ് വാതിലിൽ പതിച്ചിരുന്ന മുന്നറിയിപ്പും അകത്ത് കിടന്ന മൃതദേഹവും കണ്ടെത്തിയത്. വിവരം ലഭിച്ചതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു. പൊലീസ് അന്വേഷണ പ്രകാരം, പങ്കജിന്റെ ഭാര്യയും മകളും മെയ് 13ന് ബന്ധുവീട്ടിലേക്ക് പോയിരുന്നു. ദമ്പതികൾ തമ്മിൽ അവസാനമായി സംസാരിച്ചത് മെയ് 22നാണെന്നാണ് കണ്ടെത്തൽ. അതേ ദിവസമോ അതിന് സമീപ ദിവസങ്ങളിലോ അദ്ദേഹം ആത്മഹത്യ ചെയ്തിരിക്കാമെന്നാണ് പൊലീസ് സംശയിക്കുന്നത്. മൃതദേഹം അഞ്ച് ദിവസത്തോളം പൂട്ടിയിട്ട ഫ്ലാറ്റിനുള്ളിൽ കിടന്നതിനാൽ പൊലീസ് എത്തുമ്പോഴേക്കും അത് അഴുകിയ നിലയിലായിരുന്നുവെന്നും അധികൃതർ അറിയിച്ചു. സാമ്പത്തിക പ്രതിസന്ധി, തൊഴിൽ നഷ്ടം, മാനസിക സമ്മർദ്ദം എന്നിവയുടെ ഭീകരമായ പ്രത്യാഘാതങ്ങളെ വീണ്ടും ഓർമ്മിപ്പിക്കുന്ന സംഭവമാണിത്. ജീവിതത്തിന്റെ അവസാന നിമിഷങ്ങളിലും കുടുംബത്തിന്റെ സുരക്ഷയെക്കുറിച്ച് കരുതലോടെ ചിന്തിച്ച ഒരു പിതാവിന്റെ അവസാന കുറിപ്പ് സമൂഹത്തിന് മുന്നിൽ നിരവധി ചോദ്യങ്ങളും വേദനകളും അവശേഷിപ്പിക്കുകയാണ്.

ഹെൽമറ്റില്ലാതെ 53 ലക്ഷം രൂപയുടെ ആഡംബര ബൈക്കിൽ മന്ത്രി.

ലോകമെമ്പാടും ഇന്ധന പ്രതിസന്ധി രൂക്ഷമാകുന്നതിനിടെ ആഡംബര ബൈക്കിൽ ഹെൽമറ്റില്ലാതെ യാത്ര നടത്തിയ ഒരു മന്ത്രിയുടെ വീഡിയോയാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വലിയ ചർച്ചയാകുന്നത്. ഗതാഗത നിയമങ്ങൾ പാലിക്കേണ്ടവർ തന്നെ അവ ലംഘിക്കുമ്പോൾ സാധാരണ ജനങ്ങളോട് എന്ത് സന്ദേശമാണ് നൽകുന്നതെന്ന ചോദ്യമാണ് പലരും ഉയർത്തുന്നത്. പശ്ചിമ ബംഗാളിലെ കൃഷി, പഞ്ചായത്ത് രാജ്, മൃഗസംരക്ഷണ വകുപ്പുകളുടെ മന്ത്രിയായ ദിലീപ് ഘോഷാണ് വിവാദത്തിന്റെ കേന്ദ്രത്തിൽ. കൊൽക്കത്തയിലെ പ്രശസ്തമായ ഇക്കോ പാർക്കിൽ വച്ചാണ് 53 ലക്ഷം രൂപ വിലവരുന്ന ആഡംബര ബൈക്ക് അദ്ദേഹം ഓടിച്ചത്. എന്നാൽ വീഡിയോ പുറത്തുവന്നതോടെ ശ്രദ്ധ നേടിയത് ബൈക്കിന്റെ വിലയല്ല, മന്ത്രി ഹെൽമറ്റ് ധരിച്ചിരുന്നില്ല എന്ന കാര്യമാണ്. സുരക്ഷാ ഉദ്യോഗസ്ഥരും പാർക്കിലെ സന്ദർശകരും സമീപത്തുണ്ടായിരിക്കെയാണ് ദിലീപ് ഘോഷ് ബൈക്ക് ഓടിച്ചത്. ബൈക്കിന്റെ പിന്നിലിരുന്നയാളും ഹെൽമറ്റ് ധരിച്ചിരുന്നില്ല. ഇതോടെ ഗതാഗത നിയമങ്ങൾ പാലിക്കേണ്ട ഉത്തരവാദിത്തമുള്ള ജനപ്രതിനിധികൾ തന്നെ നിയമലംഘനം നടത്തുകയാണെന്ന വിമർശനം ശക്തമായി. സാമൂഹിക മാധ്യമങ്ങളിൽ വീഡിയോ വ്യാപകമായി പ്രചരിച്ചതോടെ നിരവധി പേർ മന്ത്രിക്കെതിരെ രംഗത്തെത്തി. സാധാരണക്കാർ ഹെൽമറ്റ് ധരിക്കാത്തതിന് പിഴ ഈടാക്കുന്ന സംവിധാനങ്ങൾ, ജനപ്രതിനിധികൾക്ക് മുന്നിൽ നിശബ്ദമാകുന്നുവോ എന്ന ചോദ്യവും ഉയർന്നു. “നിയമം എല്ലാവർക്കും ഒരുപോലെയാണോ, അതോ രാഷ്ട്രീയക്കാർക്ക് പ്രത്യേക ഇളവുകളുണ്ടോ?” എന്നായിരുന്നു പലരുടെയും പ്രതികരണം. ചിലർ പരിഹാസത്തോടെയും വിമർശനത്തോടെയും പ്രതികരിച്ചു. ഗതാഗത സുരക്ഷയെക്കുറിച്ച് ബോധവത്കരണം നടത്തുന്ന സർക്കാരിന്റെ ഭാഗമായ ഒരു മന്ത്രി തന്നെ ഇത്തരമൊരു മാതൃക കാട്ടുന്നത് ദൗർഭാഗ്യകരമാണെന്നാണ് വിമർശകർ പറയുന്നത്. അതേസമയം, ദിലീപ് ഘോഷിന്റെ വിവാദപരവും വ്യത്യസ്തവുമായ പൊതുപ്രതിച്ഛായയെ ചൂണ്ടിക്കാട്ടി “ദബാംഗ് ദിലീപ്” എന്ന വിശേഷണം വീണ്ടും സമൂഹമാധ്യമങ്ങളിൽ നിറഞ്ഞു. വീഡിയോ വൈറലായതിന് പിന്നാലെ വിഷയത്തിൽ ഔദ്യോഗിക പ്രതികരണം ഉണ്ടാകുമോയെന്നും നിയമനടപടികൾ സ്വീകരിക്കുമോയെന്നും കാത്തിരിക്കുകയാണ് പൊതുസമൂഹം.

മറ്റൊരാളുടെ ജീവൻ രക്ഷിക്കാൻ പ്രസവമുറി ഒഴിഞ്ഞു നൽകി യുവതി

കിഴക്കൻ ചൈനയിലെ വെയ്ഫാംഗ് പീപ്പിൾസ് ഹോസ്പിറ്റലിൽ നടന്ന അതിജീവനത്തിന്റെയും മാനവികതയുടെയും ഹൃദയസ്പർശിയായ ഈ സംഭവം ലോകമെങ്ങുമുള്ള വാർത്തകളിൽ നിറയുകയാണ്. ശസ്ത്രക്രിയയ്ക്കായി എല്ലാ തയാറെടുപ്പുകളും പൂർത്തിയാക്കി ഓപ്പറേഷൻ തിയേറ്ററിൽ കാത്തിരിക്കുകയായിരുന്നു ഒരു യുവതി. ആ സമയത്താണ് അതീവ ഗുരുതരാവസ്ഥയിൽ, രക്തത്തിൽ കുളിച്ച് അബോധാവസ്ഥയിലായ മറ്റൊരു ഗർഭിണിയെ ടാക്സിയിൽ ആശുപത്രിയിലെത്തിക്കുന്നത്. കൂടെ ബന്ധുക്കളോ സുഹൃത്തുക്കളോ ഇല്ലാതിരുന്ന, തിരിച്ചറിയൽ രേഖകളോ പണമോ കൈവശമില്ലാത്ത ആ യുവതിയുടെ ജീവൻ രക്ഷിക്കാൻ നിമിഷങ്ങൾ മാത്രമായിരുന്നു മുന്നിലുണ്ടായിരുന്നത്. അടിയന്തര സാഹചര്യം തിരിച്ചറിഞ്ഞ ഒബ്സ്റ്റട്രിക്സ് സെന്റർ ഡയറക്ടർ സു യുചുൻ, ഔദ്യോഗിക നടപടിക്രമങ്ങളോ സാമ്പത്തിക കാര്യങ്ങളോ നോക്കാതെ ചികിത്സയ്ക്കായി നിർദ്ദേശം നൽകി. എന്നാൽ, അപ്പോൾ ആശുപത്രിയിലെ എല്ലാ ഓപ്പറേഷൻ തിയേറ്ററുകളും നിറഞ്ഞ അവസ്ഥയിലായിരുന്നു. മറ്റൊരു രോഗിയെ മാറ്റാൻ കുറഞ്ഞത് 40 മിനിറ്റെങ്കിലും ആവശ്യമായി വരും, എന്നാൽ ആ സമയം നഷ്ടപ്പെടുത്താൻ ഡോക്ടർമാർക്ക് സാധിക്കില്ലായിരുന്നു. ഈ നിർണായക ഘട്ടത്തിൽ ഡോക്ടർ സു, ആദ്യം ഓപ്പറേഷൻ തിയേറ്ററിൽ കാത്തിരുന്ന യുവതിയോട് കാര്യങ്ങൾ വിശദീകരിച്ചു. തന്റെ ജീവന് തുല്യമായ ശസ്ത്രക്രിയ മാറ്റിവെച്ച്, മറ്റൊരു അമ്മയുടെ ജീവൻ രക്ഷിക്കാൻ ആ യുവതി മനഃപൂർവം സമ്മതം അറിയിക്കുകയായിരുന്നു. തനിക്ക് കാത്തിരിക്കാൻ ബുദ്ധിമുട്ടില്ലെന്നും മറ്റേ യുവതിയെ ആദ്യം ചികിത്സിക്കൂവെന്നും അവർ സന്തോഷത്തോടെ പറഞ്ഞു.തുടർന്ന് അബോധാവസ്ഥയിലായിരുന്ന യുവതിയെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയയാക്കി. ശരീരത്തിലെ രക്തത്തിന്റെ ഏതാണ്ട് മുഴുവൻ ഭാഗവും നഷ്ടപ്പെട്ടിരുന്ന അവർക്ക്, അതിസങ്കീർണ്ണമായ അവസ്ഥയിലും ഗർഭപാത്രത്തിന് കേടുപാടുകൾ കൂടാതെ ജീവൻ രക്ഷിക്കാൻ ഡോക്ടർമാർക്ക് സാധിച്ചു. കുഞ്ഞിനെ രക്ഷിക്കാൻ പരമാവധി ശ്രമിച്ചെങ്കിലും അത് പരാജയപ്പെട്ടു. രണ്ട് മണിക്കൂർ നീണ്ട ശസ്ത്രക്രിയയ്ക്ക് ശേഷം ബോധം തിരിച്ചുകിട്ടിയ അമ്മ ആദ്യം തിരക്കിയത് തന്റെ കുഞ്ഞിനെക്കുറിച്ചായിരുന്നു. വിദഗ്ധമായ ചികിത്സയ്ക്ക് ശേഷം അവർ അപകടനില തരണം ചെയ്തു. മറ്റൊരു ജീവൻ രക്ഷിക്കാനായി തന്റെ അവസരം വിട്ടുനൽകിയ ആ യുവതി പിന്നീട് ശസ്ത്രക്രിയയിലൂടെ സുരക്ഷിതമായ ഒരു ആൺകുഞ്ഞിന് ജന്മം നൽകി. അമ്മയും കുഞ്ഞും പൂർണ്ണ ആരോഗ്യത്തോടെയിരിക്കുന്നു. സ്വന്തം അവസ്ഥയേക്കാൾ ഉപരിയായി മറ്റൊരു ജീവന്റെ വില തിരിച്ചറിഞ്ഞ ആ യുവതിയുടെ തീരുമാനം വലിയ അഭിനന്ദനങ്ങളാണ് ഏറ്റുവാങ്ങുന്നത്. ഒപ്പം നിന്ന കുടുംബവും ഈ തീരുമാനത്തെ അഭിമാനത്തോടെയാണ് പിന്തുണച്ചത്. മനുഷ്യത്വത്തിന്റെ ഈ വലിയ മാതൃക ആശുപത്രിയിലെ ജീവനക്കാർക്കും വലിയൊരു അനുഭവമായി മാറി.

ബ്ലൂ ഒറിജിന് വൻ തിരിച്ചടി; ന്യൂ ഗ്ലെൻ റോക്കറ്റ് പരീക്ഷണം സ്ഫോടനത്തിൽ കലാശിച്ചു

ബഹിരാകാശ പര്യവേഷണ രംഗത്ത് ഏറെ പ്രതീക്ഷയുണർത്തിയിരുന്ന ബ്ലൂ ഒറിജിന്റെ ന്യൂ ഗ്ലെൻ റോക്കറ്റ് പരീക്ഷണം വൻ ദുരന്തത്തിൽ കലാശിച്ചു. അമേരിക്കയിലെ ഫ്ലോറിഡയിലെ കേപ്പ് കനവറൽ സ്പേസ് ഫോഴ്‌സ് സ്റ്റേഷനിലെ ലോഞ്ച് കോംപ്ലക്സ് 36-ൽ വ്യാഴാഴ്ച രാത്രി നടന്ന ഹോട്ട് ഫയർ ടെസ്റ്റിനിടെയാണ് റോക്കറ്റ് നിയന്ത്രണം വിട്ട് സ്ഫോടനത്തോടെ തകർന്നത്. സംഭവത്തിൽ ജീവനപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും കമ്പനിക്ക് വലിയ തിരിച്ചടിയാണ് ഇത്. 320 അടി ഉയരമുള്ള ന്യൂ ഗ്ലെൻ റോക്കറ്റ് വിക്ഷേപണത്തിന് മുന്നോടിയായുള്ള സ്ഥിരം പരിശോധനയ്ക്കിടെയായിരുന്നു അപകടം. റോക്കറ്റിന്റെ എഞ്ചിനുകൾ പ്രവർത്തനക്ഷമമാണോ എന്ന് ഉറപ്പുവരുത്തുന്നതിനായി വിക്ഷേപണ തറയിൽ തന്നെ നടത്താറുള്ള ഹോട്ട് ഫയർ ടെസ്റ്റിനിടെയാണ് അപ്രതീക്ഷിത സ്ഫോടനം ഉണ്ടായത്. ഏതാനും നിമിഷങ്ങൾക്കകം റോക്കറ്റ് അഗ്നിഗോളമായി മാറുകയും വിക്ഷേപണ തറയുടെ ഭാഗങ്ങൾക്കും കേടുപാടുകൾ സംഭവിക്കുകയും ചെയ്തു. റോക്കറ്റിലുണ്ടായിരുന്ന ആമസോണിന്റെ 48 ലിയോ ബ്രോഡ്ബാൻഡ് ഉപഗ്രഹങ്ങളും അപകടത്തിൽ പൂർണമായും നശിച്ചതായാണ് റിപ്പോർട്ടുകൾ. ആഗോള ഇന്റർനെറ്റ് സേവന ശൃംഖല വികസിപ്പിക്കുന്നതിനായുള്ള ആമസോണിന്റെ പദ്ധതികൾക്കും ഇത് തിരിച്ചടിയാകുമെന്നാണ് വിലയിരുത്തൽ. അപകടത്തെ തുടർന്ന് ഉന്നതതല അന്വേഷണം ആരംഭിക്കുമെന്ന് ബ്ലൂ ഒറിജിൻ സ്ഥാപകൻ ജെഫ് ബെസോസ് അറിയിച്ചു. ജീവനക്കാരെല്ലാം സുരക്ഷിതരാണെന്നും സംഭവത്തിന്റെ കാരണം കണ്ടെത്താൻ വിദഗ്ധ സംഘത്തെ നിയോഗിച്ചിട്ടുണ്ടെന്നും കമ്പനി വ്യക്തമാക്കി. അതേസമയം, കേപ്പ് കനവറലിലെ പ്രധാന വിക്ഷേപണ സൗകര്യങ്ങൾക്ക് ഉണ്ടായ നാശനഷ്ടം കമ്പനിയുടെ ഭാവി ദൗത്യങ്ങളെ മാസങ്ങളോളം ബാധിക്കാനിടയുണ്ടെന്നാണ് വിലയിരുത്തൽ. ഈ സംഭവം നാസയുടെ ആർട്ടെമിസ് ചന്ദ്രദൗത്യ പദ്ധതികളിലും ആശങ്ക ഉയർത്തിയിട്ടുണ്ട്. മനുഷ്യരെ വീണ്ടും ചന്ദ്രനിലെത്തിക്കാൻ ലക്ഷ്യമിടുന്ന ആർട്ടെമിസ് 5 ദൗത്യത്തിനായി ബ്ലൂ ഒറിജിന്റെ ബ്ലൂ മൂൺ ലാൻഡറുകളെയും അനുബന്ധ സംവിധാനങ്ങളെയും നാസ ആശ്രയിക്കുന്നുണ്ട്. ചന്ദ്രോപരിതലത്തിലേക്കുള്ള ചരക്ക് ഗതാഗതം ഉൾപ്പെടെ നിരവധി പദ്ധതികളിൽ നാസയും ബ്ലൂ ഒറിജിനും തമ്മിൽ വലിയ കരാറുകൾ നിലവിലുണ്ട്. സംഭവത്തെ തുടർന്ന് പദ്ധതികൾക്ക് ഉണ്ടാകാവുന്ന പ്രത്യാഘാതങ്ങൾ വിലയിരുത്തുമെന്ന് നാസ അധികൃതർ അറിയിച്ചു. ദൗത്യങ്ങളുടെ സമയക്രമത്തിൽ മാറ്റം വരുമോയെന്ന കാര്യത്തിലും അടുത്ത ദിവസങ്ങളിൽ കൂടുതൽ വ്യക്തത ലഭിക്കുമെന്നാണ് പ്രതീക്ഷ. അതേസമയം, സ്പേസ് എക്സ് സ്ഥാപകൻ ഇലോൺ മസ്ക് അപകടത്തെ നിർഭാഗ്യകരമെന്ന് വിശേഷിപ്പിച്ചു. സ്പേസ് എക്സിന്റെ ഫാൽക്കൺ 9 വിക്ഷേപണത്തിന് മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെയാണ് ബ്ലൂ ഒറിജിന്റെ പരീക്ഷണം പരാജയപ്പെട്ടത്. സ്വകാര്യ ബഹിരാകാശ രംഗത്ത് കടുത്ത മത്സരമാണ് നിലവിലുള്ളത്. പ്രത്യേകിച്ച് നാസയുടെ ഭാവി ചന്ദ്രദൗത്യങ്ങളിൽ നിർണായക പങ്ക് നേടാനുള്ള മത്സരത്തിൽ ബ്ലൂ ഒറിജിന് നേരിടേണ്ടി വരുന്ന ഏറ്റവും വലിയ വെല്ലുവിളികളിലൊന്നായാണ് ഈ അപകടത്തെ വിലയിരുത്തുന്നത്.

വന്ദേമാതരം പൂര്‍ത്തിയാക്കിയില്ല; നിയമസഭയില്‍ അതൃപ്തി അറിയിച്ചു ഗവര്‍ണര്‍

നിയമസഭയില്‍ നയപ്രഖ്യാപന പ്രസംഗ വേളയില്‍ വന്ദേമാതരം പൂര്‍ണമായി ആലപിക്കാത്തതില്‍ അതൃപ്തി അറിയിച്ച് ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍. ഇത് ഗുരുതരമായ പ്രോട്ടോക്കോള്‍ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണനും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കും ഗവര്‍ണര്‍ ഔദ്യോഗികമായി കത്തു നല്‍കും. ദേശീയ ഗീതത്തോടും ഭരണഘടനാ പദവിയോടും കാണിച്ച അനാദരവാണിതെന്നാണ് രാജ്ഭവന്റെ വിലയിരുത്തല്‍. വന്ദേമാതരം പൂര്‍ണമായി ആലപിക്കണമെന്ന കാര്യം തലേദിവസം വൈകിട്ട് തന്നെ രാജ്ഭവന്‍ നിയമസഭാ അധികൃതരെ ഓര്‍മ്മിപ്പിച്ചിരുന്നു. എന്നാല്‍, നയപ്രഖ്യാപന പ്രസംഗത്തിന് മുന്നോടിയായും ശേഷവും പൊലീസ് ബാന്‍ഡ് വന്ദേമാതരത്തിന്റെ ആദ്യ നാല് വരികള്‍ മാത്രമാണ് വായിച്ചത്. സഭയ്ക്കകത്ത് വച്ച് ഒരു വിവാദത്തിന് വഴിമരുന്നിടാന്‍ ആഗ്രഹിക്കാത്തതിനാലാണ് കടുത്ത അതൃപ്തി ഉള്ളിലൊതുക്കി ഗവര്‍ണര്‍ നയപ്രഖ്യാപന പ്രസംഗം പൂര്‍ണമായി വായിച്ചുതീര്‍ത്തത്. എന്നാല്‍, രാജ്ഭവനില്‍ തിരിച്ചെത്തിയ ഉടന്‍ അദ്ദേഹം തന്റെ പ്രതിഷേധം പരസ്യമാക്കുകയായിരുന്നു. ഗവര്‍ണറുടെ വിയോജിപ്പിനെ തള്ളിക്കൊണ്ട് സര്‍ക്കാരിനെ പിന്തുണയ്ക്കുന്ന നിലപാടാണ് എല്‍.ഡി.എഫ് സ്വീകരിച്ചത്. ഗവര്‍ണറുടെ നിലപാടിനെതിരെ പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ രംഗത്തുവന്നു. സര്‍ക്കാരിന്റെ നിലപാടാണ് ശരിയെന്ന് അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. ഗവര്‍ണറെ മനഃപൂര്‍വം അപമാനിക്കാനുള്ള നീക്കമാണ് സഭയില്‍ നടന്നതെന്ന് ബി.ജെ.പി നേതാവ് വി. മുരളീധരന്‍ എം.എല്‍.എ ആരോപിച്ചു. ഗവര്‍ണര്‍ പങ്കെടുക്കുന്ന ഔദ്യോഗിക പരിപാടികളില്‍ വന്ദേമാതരം പൂര്‍ണമായി ആലപിക്കണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ വ്യക്തമായ ഉത്തരവുണ്ടെന്നാണ് രാജ്ഭവന്‍ ചൂണ്ടിക്കാണിക്കുന്നത്. മുന്‍പ് മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ വന്ദേമാതരം പൂര്‍ണമായി ആലപിച്ചത് വലിയ വിവാദമായിരുന്നു. അന്ന് സി.പി.എം ഇതിനെതിരെ കടുത്ത നിലപാടാണ് സ്വീകരിച്ചിരുന്നത്. ആ തര്‍ക്കങ്ങളുടെ തുടര്‍ച്ചയാണ് ഇപ്പോള്‍ നിയമസഭയിലും നിഴലിക്കുന്നത്. ഗവര്‍ണറുടെ രേഖാമൂലമുള്ള പരാതി എത്തുന്നതോടെ വരും ദിവസങ്ങളില്‍ ഈ ‘വന്ദേമാതര വിവാദം’ കേരള രാഷ്ട്രീയത്തില്‍ കൂടുതല്‍ ചൂടുപിടിക്കുമെന്ന് ഉറപ്പാണ്.

അസുഖം വന്നാല്‍ വര്‍ഷം 25 ലക്ഷം രൂപയുടെ പരിരക്ഷ ഉറപ്പ്; ഉമ്മന്‍ചാണ്ടി ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി പ്രഖ്യാപിച്ചു

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ പേരിലുള്ള, 25 ലക്ഷം രൂപയുടെ സൗജന്യ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി പ്രഖ്യാപിച്ചു. വി.ഡി. സതീശന്‍ സര്‍ക്കാരിന്റെ ആദ്യ നയപ്രഖ്യാപന പ്രസംഗത്തില്‍ ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കറാണ് പദ്ധതി പ്രഖ്യാപിച്ചത്.ഉമ്മന്‍ചാണ്ടി ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി പ്രകാരം ഒരു കുടുംബത്തിന് വര്‍ഷം 25 ലക്ഷം രൂപയുടെ ചികിത്സാ സഹായമാണ് ഇതിലൂടെ ലഭിക്കുന്നത്. കേരളത്തില്‍ ആരോഗ്യ പരിരക്ഷ ലക്ഷ്യമിട്ട് കൊണ്ടുവരികയും, ഏറ്റവും കൂടുതല്‍ സാധാരണക്കാര്‍ക്ക് പ്രയോജനമായി തീരുകയും ചെയ്ത പദ്ധതിയായിരുന്നു മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നടപ്പിലാക്കിയ ‘കാരുണ്യ’.ഇതിന്റെ അടിസ്ഥാനത്തില്‍ തിരഞ്ഞെടുപ്പ് കാലത്ത് യുഡിഎഫ് ഉയര്‍ത്തിക്കാട്ടിയ ഏറ്റവും പ്രധാന വാഗ്ദാനങ്ങളില്‍ ഒന്നായിരുന്നു ഉമ്മന്‍ചാണ്ടി ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി. ഈ പദ്ധതി വോട്ടര്‍മാര്‍ക്കിടയില്‍ വലിയ സ്വീകാര്യതയും നേടിയിരുന്നു. സാധാരണക്കാരെ ഭയപ്പെടുത്തുന്ന ഒന്നാണ് ഇന്നത്തെ കാലത്തെ ചികിത്സാച്ചെലവുകള്‍. അപ്രതീക്ഷിതമായി കടന്നുവരുന്ന ഒരു കാന്‍സറോ, ഹൃദ്രോഗമോ, വാഹനാപകടമോ മതി ഒരു ഇടത്തരം കുടുംബത്തിന്റെ ജീവിതസമ്പാദ്യം മുഴുവന്‍ ഇല്ലാതാക്കാന്‍. നിലവിലുള്ള പല സര്‍ക്കാര്‍ ഇന്‍ഷുറന്‍സ് പദ്ധതികളും സങ്കീര്‍ണ്ണമായ ശസ്ത്രക്രിയകള്‍ക്കോ ദീര്‍ഘകാല ചികിത്സകള്‍ക്കോ പൂര്‍ണമായും പര്യാപ്തമല്ല. ഈ സാഹചര്യത്തിലാണ് പുതിയ പദ്ധതി അവതരിപ്പിച്ചിരിക്കുന്നത്.സ്വകാര്യ ആശുപത്രികളിലെ വിലകൂടിയ പരിശോധനകളും ഐസിയു സൗകര്യങ്ങളും കാന്‍സര്‍ ചികിത്സയും ഉള്‍പ്പെടെ ഈ ഒറ്റ പദ്ധതിയുടെ കീഴില്‍ കൊണ്ടുവരാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. സാധാരണക്കാരുടെ ചികിത്സാച്ചെലവുകള്‍ക്ക് ഈ പദ്ധതി വലിയൊരു ആശ്വാസമായി മാറുമെന്നാണ് പ്രതീക്ഷിക്കുന്നത്.

പ്രധാനമന്ത്രിയെ കാണാന്‍ പോകുമ്പോള്‍ ഇങ്ങനെ വസ്ത്രം ധരിക്കാമോ?വിജയ്‌ക്കെതിരെ വിമര്‍ശനം

തമിഴ്നാട് മുഖ്യമന്ത്രിയായി ചുമതലയേറ്റ ശേഷമുള്ള വിജയ് യുടെ പ്രധാന മന്ത്രിയുമായുള്ള ആദ്യ കൂടിക്കാഴ്ച്ച ഇപ്പോള്‍ വാര്‍ത്തകളില്‍ നിറയുകയാണ്. തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ് യും പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മില്‍ ഡല്‍ഹിയില്‍ നടത്തിയ കൂടിക്കാഴ്ചയാണ് വിവാദങ്ങള്‍ക്ക് വഴിവെച്ചത്. തമിഴ്നാടിന്റെ വികസന വിഷയങ്ങളും ചോള കാലഘട്ടത്തിലെ ചെമ്പോലകള്‍ തിരികെ എത്തിച്ചതിന് നന്ദിയും അറിയിക്കാനാണ് മുഖ്യമന്ത്രിയായി വിജയ് ആദ്യമായി ഡല്‍ഹിയിലെത്തിയത്. വെള്ള ഷര്‍ട്ടും ബ്ലാക്ക് ബ്ലേസറും ധരിച്ച് ഔദ്യോഗിക ലുക്കിലാണ് വിജയ് എത്തിയതെങ്കിലും, ഷര്‍ട്ടിന്റെ മുകളിലെ ബട്ടണുകളിടാത്തതിനെച്ചൊല്ലിയാണ് ഒരു വിഭാഗം വിമര്‍ശനം ഉയര്‍ത്തുന്നത്. ഉള്ളിലെ ബനിയന്‍ പുറത്തു കാണുന്ന രീതിയില്‍ ഇത്രയും അലസമായാണോ രാജ്യത്തിന്റെ പ്രധാനമന്ത്രിയെ കാണേണ്ടതെന്നാണ് വിമര്‍ശകരുടെ ചോദ്യം. എന്നാല്‍ ഇതൊന്നും വലിയ കാര്യമാക്കേണ്ടതില്ലെന്നും, വിജയ് യുടെ ലാളിത്യമാണ് ഇതിലൂടെ വ്യക്തമാകുന്നതെന്നും പറഞ്ഞ് ആരാധകരും രംഗത്തെത്തിയിട്ടുണ്ട്.