സേഫ് കേരള പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്ത് സ്ഥാപിച്ച 675 എഐ ക്യാമറകൾ കണ്ടെത്തിയ നിയമലംഘനങ്ങളുടെ പിഴത്തുക 1000 കോടി രൂപ കടന്നു. മൂന്ന് വർഷത്തിനിടെ ഏകദേശം ഒന്നരക്കോടി പേർക്കെതിരെയാണ് പിഴ ചുമത്തിയത്. എന്നാൽ ഇതിൽ 365 കോടി രൂപ മാത്രമാണ് ഇതുവരെ അടച്ചത്.
2023 ജൂൺ മുതലാണ് എഐ ക്യാമറകൾ നിയമലംഘനങ്ങൾ കണ്ടെത്തിത്തുടങ്ങിയത്. ഏകദേശം 220 കോടി രൂപ ചെലവഴിച്ചാണ് പദ്ധതി നടപ്പാക്കിയത്. കഴിഞ്ഞ മൂന്ന് മാസത്തിനിടെ മാത്രം 78 കോടി രൂപയുടെ പിഴയാണ് ചുമത്തിയത്.
എഐ ക്യാമറകളുടെ പ്രവർത്തനത്തോടെ വാഹനമോടിക്കുന്നവരിൽ ജാഗ്രത വർധിച്ചതായും അപകടമരണങ്ങളിൽ 15 മുതൽ 20 ശതമാനം വരെ കുറവുണ്ടായതായും മോട്ടോർ വാഹനവകുപ്പ് പറയുന്നു. അതേസമയം, പിഴയിനത്തിൽ 635 കോടി രൂപ കൂടി പിരിച്ചെടുക്കാനുണ്ട്. കുടിശ്ശിക പിരിക്കാൻ ആംനെസ്റ്റി സ്കീം ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിച്ചെങ്കിലും പൂർണ വിജയമായില്ല.





