കേരളത്തിലെ വിമാന സർവീസുകളിൽ വൻതോതിൽ സീറ്റ് വെട്ടിക്കുറച്ചതായി റിപ്പോർട്ട്. അന്താരാഷ്ട്ര വ്യോമയാന ഡാറ്റാ ഏജൻസിയായ ഒഫീഷ്യൽ എയർലൈൻ ഗൈഡ് (OAG) പുറത്തുവിട്ട 2026 ഓഗസ്റ്റിലെ കണക്കുകൾ പ്രകാരം, കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് കേരളത്തിലെ വിമാന സീറ്റ് ശേഷിയിൽ 22.7 ശതമാനത്തിന്റെ ഇടിവാണ് രേഖപ്പെടുത്തിയത്. ഒറ്റ വർഷത്തിനിടെ 2,47,285 സീറ്റുകളാണ് സംസ്ഥാനത്തിന് നഷ്ടമായത്.
രാജ്യത്തെ ഭൂരിഭാഗം വിമാനത്താവളങ്ങളിലും സീറ്റ് ശേഷിയിൽ കുറവുണ്ടായിട്ടുണ്ട്. മിഡിൽ ഈസ്റ്റിലെ സംഘർഷാവസ്ഥ, ഉയർന്ന ഇന്ധനവില, വിമാനക്കമ്പനികളുടെ സർവീസ് പുനഃക്രമീകരണം തുടങ്ങിയവയാണ് പ്രധാന കാരണങ്ങളെന്നാണ് വിലയിരുത്തൽ. കേരളത്തിൽ നിന്ന് ഏറ്റവും കൂടുതൽ യാത്രക്കാരുള്ള ഗൾഫ് മേഖലയിലേക്കുള്ള സർവീസുകളെയും ഈ സാഹചര്യം ബാധിച്ചു.
പ്രവാസി മലയാളികളുടെ പ്രധാന യാത്രാകേന്ദ്രമായ യുഎഇയിലേക്കുള്ള ഇന്ത്യയുടെ വിമാന സീറ്റ് ശേഷിയിലും നാല് ശതമാനം കുറവുണ്ടായി. ഇതിനുപുറമെ, വിനോദസഞ്ചാര മേഖലയും സീറ്റ് വെട്ടിക്കുറയ്ക്കലിന്റെ ആഘാതം നേരിട്ടു. മലയാളി സഞ്ചാരികളുടെ പ്രിയപ്പെട്ട ഏഷ്യൻ രാജ്യങ്ങളിലേക്കുള്ള ഇന്ത്യയുടെ വിമാന സീറ്റ് ശേഷിയിലും ഗണ്യമായ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.





