കോലാലംപൂരിൽ നിന്ന് ജിദ്ദയിലേക്ക് പുറപ്പെട്ട മലേഷ്യ എയർലൈൻസ് വിമാനം സാങ്കേതിക തകരാറിനെ തുടർന്ന് ചെന്നൈ വിമാനത്താവളത്തിൽ അടിയന്തരമായി ഇറക്കി. തിങ്കളാഴ്ച വൈകിട്ട് രണ്ടാമത്തെ എൻജിനിൽ തകരാർ കണ്ടെത്തിയതിനെ തുടർന്നാണ് വിമാനം എമർജൻസി ലാൻഡിങ് നടത്തിയത്.
മലേഷ്യ എയർലൈൻസിന്റെ എയർബസ് A330-200 വിമാനത്തിലാണ് തകരാർ കണ്ടെത്തിയത്. 186 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. പൂർണ എമർജൻസി പ്രഖ്യാപിച്ച ശേഷം വൈകിട്ട് 4.44ഓടെ വിമാനം ചെന്നൈ വിമാനത്താവളത്തിൽ സുരക്ഷിതമായി ലാൻഡ് ചെയ്തു.
വിമാനത്തിലുണ്ടായിരുന്ന മുഴുവൻ യാത്രക്കാരും സുരക്ഷിതരാണെന്ന് വിമാനത്താവള അധികൃതർ അറിയിച്ചു. എൻജിനിലെ സാങ്കേതിക തകരാറിന്റെ കാരണം കണ്ടെത്തുന്നതിനുള്ള പരിശോധനകൾ പുരോഗമിക്കുകയാണ്.





