കൃഷിനാശം ചൂണ്ടിക്കാട്ടി ആനത്താരകളിൽ തടസ്സങ്ങൾ സൃഷ്ടിക്കാൻ സംസ്ഥാനങ്ങൾക്ക് കഴിയില്ലെന്ന് സുപ്രീം കോടതി. വന്യജീവികളുടെ സ്വാഭാവിക സഞ്ചാരം ഉറപ്പാക്കേണ്ടത് അനിവാര്യമാണെന്ന് വ്യക്തമാക്കിയ കോടതി, രാജ്യത്തെ ആനത്താരകളിൽ അടിയന്തരമായി പുതിയ സർവേ നടത്താൻ കേന്ദ്ര സർക്കാരിന് നിർദേശം നൽകി.
ആനകളെ തുരത്താൻ വെടിവെപ്പ് ഉൾപ്പെടെയുള്ള ബലപ്രയോഗങ്ങൾ ഒഴിവാക്കണമെന്നും കോടതി നിർദേശിച്ചു. ചീഫ് ജസ്റ്റിസ് സൂര്യ കാന്ത് അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിച്ചത്. ആനക്കൂട്ടങ്ങൾ ദീർഘദൂരം സഞ്ചരിക്കുന്നവയാണെന്നും അവയുടെ സ്വാഭാവിക സഞ്ചാരപാതകൾ തടസ്സപ്പെടുത്തരുതെന്നും കോടതി വ്യക്തമാക്കി.
വിളനാശം ഉൾപ്പെടെയുള്ള പ്രാദേശിക പ്രശ്നങ്ങളുടെ പേരിൽ വന്യജീവി സംരക്ഷണം അവഗണിക്കാനാകില്ലെന്നും കോടതി നിരീക്ഷിച്ചു. ആനത്താരകൾ പ്രാദേശിക കാരണങ്ങളാൽ തടസ്സപ്പെടുന്നതും ആനകളെ തോക്കുകളും മറ്റ് ബലപ്രയോഗങ്ങളും ഉപയോഗിച്ച് തുരത്തുന്നതും സാഹചര്യം കൂടുതൽ വഷളാക്കുമെന്ന് ഹർജിക്കാർ ചൂണ്ടിക്കാട്ടിയിരുന്നു. ഇതേത്തുടർന്നാണ് ആനത്താരകളുടെ സമഗ്രമായ പുതിയ സർവേ നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ കേന്ദ്ര സർക്കാരിനോട് കോടതി ആവശ്യപ്പെട്ടത്.





